ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
കപ്പലണഞ്ഞു

ഡിസെെൻ: കെ സുധീഷ്
കൊയിലാണ്ടി
ഇനിയുള്ള അഞ്ചുനാൾ കൊയിലാണ്ടിയിൽ കലയുടെ കടലിരന്പം. പുത്തൻ ചിന്തയും ഭാവനയും ഇൗ തീരത്ത് നങ്കൂരമിടുന്പോൾ ജില്ലയുടെ കലോത്സവ ചരിത്രത്തിലേക്ക് പുതിയൊരു അധ്യായം കൂടി എഴുതപ്പെടുകയാണ്. കലയുടെ കടലാഴങ്ങളിൽ മുങ്ങി വിജയങ്ങളുടെ മുത്തും പവിഴവുമായി ഓരോ പ്രതിഭയും തീരമണയും. 64-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന് രചനാ മത്സരങ്ങൾക്കാണ് തിങ്കൾ തുടക്കമാകുന്നത്. ജിവിഎച്ച്എസ്എസിൽ 23 ക്ലാസ് മുറികളിലാണ് രാവിലെ 9 30 മുതൽ രചനാ മത്സരങ്ങൾ ആരംഭിക്കുക. ചിത്രരചന, കാർട്ടൂൺ, കഥാരചന, കവിതാ രചന, ഉപന്യാസ രചന തുടങ്ങിയവയിലെ വിവിധ വിഭാഗങ്ങളിൽ മത്സരം നടക്കും. മലയാളത്തോടൊപ്പം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു എന്നീ ഭാഷകളിലായി 17 ഉപജില്ലകളിൽ നിന്നായി ഏതാണ്ട് 1100 മത്സരാർഥികൾ പങ്കെടുക്കും. 25ന് രാവിലെ 9ന് തന്നെ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. ഉജ്വല ബാല്യം പുരസ്‌കാര ജേതാവ് പി ആദികേശ് ഉദ്‌ഘാടനം ചെയ്യും. അന്ന് തിരുവാതിരകളി, പരിചമുട്ട്, കേരളനടനം, പദ്യംചൊല്ലൽ ഹിന്ദി, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഭരതനാട്യം, ഹയർ സെക്കൻഡറി വിഭാഗം നാടകം, പളിയ നൃത്തം, വയലിൻ, വൃന്ദവാദ്യം, നാടോടിനൃത്തം, പദ്യംചൊല്ലൽ മലയാളം തുടങ്ങിയ ഇനങ്ങളുടെ മത്സരം നടക്കും. 22 വേദികളിൽ 319 ഇനങ്ങളിൽ 13,000ത്തോളം മത്സരാർഥികൾ പങ്കെടുക്കും. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പേരുകളാണ് വേദികൾക്ക് നൽകിയത്. പ്രധാനവേദിയായ സ്‌റ്റേഡിയത്തിന് മഹാത്മ എന്നാണ് പേര്.







0 comments