പുരുഷന്മാരിൽ സ്‌തനവളർച്ച കൂടുന്നു

ഷീജാ രാജൻ
എം ജഷീന
Published on Jul 19, 2025, 01:09 AM | 1 min read
കോഴിക്കോട്
പതിനെട്ടുമുതൽ 25 വയസ്സ് വരെയുള്ള പുരുഷന്മാരിൽ സ്‌തനവളർച്ച (ഗൈനക്കോമാസ്‌റ്റിയ) കൂടുന്നതായി പഠനം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിവർഷം നൂറിലേറെ പേരാണ് ഇത് നീക്കാനായി എത്തിയത്. 2020ൽ 65 പേരാണ് ചികിത്സ തേടിയിരുന്നതെങ്കിൽ 2024ൽ 112 പേരെത്തി. 2023ൽ 138 പേരും. സമാന വർധന മറ്റു മെഡിക്കൽ കോളേജുകളിലുമുണ്ടെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. ഇതിൽ 80 ശതമാനവും രോഗാവസ്ഥയ്‌ക്ക് പ്രത്യേക കാരണങ്ങൾ കണ്ടെത്താനായിട്ടില്ല. ഹോർമോൺ വ്യതിയാനങ്ങൾക്കൊപ്പം ജീവിതശൈലി മാറ്റവും കാരണമാകുന്നുവെന്നാണ് നിഗമനം. ആൺകുട്ടികളിൽ അപകർഷത ബോധമുൾപ്പെടെ മാനസിക പ്രയാസങ്ങൾക്കിടയാക്കുന്നതാണ് ഗൈനക്കോമാസ്‌റ്റിയ. ഗവ. മെഡിക്കൽ കോളേജ് പ്ലാസ്‌റ്റിക് സർജറി വിഭാഗം 73 പേരിൽ നടത്തിയ പഠനത്തിൽ 47.95 ശതമാനം കാരണം ഹോർമോൺ വ്യതിയാനമാണ്. അതേസമയം ഇവർ കഴിക്കുന്ന ഭക്ഷണം, ശരീരഭാരം, കായികാധ്വാനം എന്നിവയുമായി പൊതുബന്ധങ്ങൾ കണ്ടെത്താനായിട്ടില്ല. 2.7 ശതമാനത്തിന് ഹോർമോൺ ഉൽപ്പാദനമില്ലായ്‌മ(ഹൈപ്പോഗൊനഡിസം)യും 1.4 ശതമാനം ലഹരി, മറ്റു മരുന്ന് ഉപയോഗവുമാണ് കാരണം. മസിൽ വളർച്ചയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്ന അനബോളിക് സ്‌റ്റിറോയ്‌ഡ്, സോയ ഉൾപ്പെടുന്ന പ്രോട്ടീൻ പൗഡർ എന്നിവയും കാരണമാകുന്നു. അമിതവണ്ണം, ഹോർമോൺ തകരാറുകൾ, തലയിൽ പിറ്റ്യൂട്ടറി ട്യൂമർ, ചില അർബുദങ്ങൾ തുടങ്ങിയവയുടെ ഭാഗമായും ഈ അവസ്ഥ കാണുന്നുണ്ട്. ക്രോമസോം വ്യത്യാസം വരുമ്പോൾ സ്‌ത്രീ ഹോർമോണുകൾ കൂടുന്ന സാഹചര്യത്തിലും സ്‌തനവളർച്ച കാണാറുണ്ട്. ലിപ്പോ സക്ഷൻ എന്ന കീ ഹോൾ ശസ്‌ത്രക്രിയയിലൂടെ കൊഴുപ്പും ഗ്രന്ഥിയും എടുത്തുമാറ്റിയാണ് അമിതവളർച്ച നീക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഒരുലക്ഷം രൂപയോളം ചെലവുവരുന്ന ചികിത്സയ്‌ക്ക് ഗവ. മെഡിക്കൽ കോളേജിൽ പതിനായിരം രൂപയ്‌ക്ക് താഴെയാണ്. സമൂഹമാധ്യമം വഴിയുള്ള ബോധവൽക്കരണത്തിലൂടെയാണ് കൂടുതൽ പേരും ചികിത്സയ്‌ക്കെത്തുന്നത്. ഇതിനായി ഗൈനക്കോമാസ്‌റ്റിയ ഉള്ളവരുടെ വാട്‌സാപ് കൂട്ടായ്‌മയും പ്രവർത്തിക്കുന്നു.
‘കൃത്യമായ കാരണമറിയാൻ കൂടുതൽ ഗവേഷണം വേണം’
വർധിക്കുന്ന ഗൈനക്കോമാസ്‌റ്റിയയ്ക്ക് കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്ന് പ്ലാസ്‌റ്റിക് സർജറി വിഭാഗം മേധാവി ഷീജാ രാജൻ പറയുന്നു. ‘ജീവിത ശൈലിയിലെ മാറ്റം ഉൾപ്പെടെ കാരണമാകുന്നുണ്ടാകാം. എന്നാൽ അത് എങ്ങനെയെന്ന് കൃത്യമായി നിർണയിക്കപ്പെട്ടാലേ പ്രതിരോധ നടപടികൾ എടുക്കാനാവൂ. അതിന് പഠനങ്ങൾ വേണം’–-അവർ പറഞ്ഞു.









0 comments