കൊയിലാണ്ടി– -വടകര താലൂക്ക് പട്ടയമേള
700 കുടുംബങ്ങള്‍ക്ക് പട്ടയം നൽകി

കോഴിക്കോട് രണ്ടാം പിണറായി വിജയൻ സർക്കാർ നാലുവർഷംകൊണ്ട് 2,23,000 പട്ടയം വിതരണം ചെയ്തതായി റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ ഭൂരഹിതരില്ലാത്ത നവകേരളത്തിനായി ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടന്ന കൊയിലാണ്ടി-, വടകര താലൂക്ക് പട്ടയമേള ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പട്ടയപ്രശ്‌നങ്ങൾ പരിഹരിച്ചതായും പരമാവധി മനുഷ്യരെ ഭൂമിയുടെ ഉടമകളാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടി നഗരസഭയിൽ 165, വടകര 110, കുറ്റ്യാടി 134, നാദാപുരം 125, പേരാമ്പ്ര 126, ബാലുശേരി 40 പട്ടയങ്ങൾ എന്നിങ്ങനെ 700 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ, കലക്ടർ സ്‌നേഹിൽ കുമാർ സിങ്, പയ്യോളി നഗരസഭ ചെയർപേഴ്‌സൺ വി കെ അബ്ദുറഹിമാൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വൈസ് പ്രസിഡന്റ് എം ശ്രീലത, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നെല്ലിയോട്ടുമ്മൽ ഹമീദ്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ കെ അമ്മദ്, കൗൺസിലർ മുഹമ്മദ് അഷ്‌റഫ്, വടകര ആർഡിഒ അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.









0 comments