ഇളവ് മഴ കുറയുന്ന സമയങ്ങളില്‍മാത്രം
താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും

കോഴിക്കോട്
മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം റോഡ് വഴി ഭാരംകുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്തുമാത്രമേ ഒറ്റ ലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും കലക്ടര്‍ വ്യക്തമാക്കി. റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ വരുത്തും. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗം കുറച്ചും സഞ്ചരിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരംകൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പാക്കണം. ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം. ആംബുലന്‍സ് സര്‍വീസ് ഉറപ്പാക്കും. പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. കുറ്റ്യാടി റോഡില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാനും രാത്രിസമയങ്ങളില്‍ വെളിച്ചം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ റൂറല്‍ എസ്‌പി കെ ഇ ബൈജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, താമരശേരി തഹസില്‍ദാര്‍ സി സുബൈര്‍, താമരശേരി ഡിവൈഎസ്‌പി സുശീര്‍ മൊഹിത്ത്, ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫലി, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയര്‍ വി കെ ഹാഷിം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, ജില്ലാ ജിയോളജിസ്റ്റ് ഡോ. മഞ്ജു, ഹസാഡ് അനലിസ്റ്റ് പി അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments