നാടിന്റെ ലൈബ്രേറിയന് ആദരം

ക്ലാപ്പന ഇ എം എസ് ലൈബ്രറി രാധാകൃഷ്ണനെ ആദരിക്കുന്നു
കരുനാഗപ്പള്ളി
വള്ളിക്കാവ് സംസ്കാര സംദായിനി ഗ്രന്ഥശാലയിൽ തുടങ്ങി തുടർച്ചയായി 40വർഷം വിവിധ ലൈബ്രറികളിൽ ലൈബ്രേറിയനായി ക്ലാപ്പന പഞ്ചായത്തിൽനിന്ന് വിരമിച്ച രാധാകൃഷ്ണനെ ക്ലാപ്പന ഇ എം എസ് ലൈബ്രറി ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉപഹാരം കൈമാറി. 1985മുതൽ ക്ലാപ്പന ഗ്രാമോദ്ധാരണ ലൈബ്രറിയുടെ ലൈബ്രേറിയനാണ്.1987ൽ അധികാരത്തിൽ വന്ന നായനാർ മന്ത്രിസഭ പതിനൊന്നിന പരിപാടിയിലൂടെ ഭാഗമായി ക്ലാപ്പന പഞ്ചായത്ത് ഭരണസമിതി ഗ്രാമോദ്ധാരണ ലൈബ്രറിയെ സാംസ്കാരിക നിലയമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തോടെ 1990മുതൽ രാധാകൃഷ്ണൻ പഞ്ചായത്ത് ലൈബ്രേറിയനായി. 2010ൽ വി എസ് സർക്കാർ പഞ്ചായത്ത് ലൈബ്രേറിയന്മാരെ പഞ്ചായത്ത് ജീവനക്കാരായി സ്ഥിരപ്പെടുത്തിയതോടെ രാധാകൃഷ്ണന്റെ ജീവിതവഴിയിൽ പ്രകാശം തെളിഞ്ഞു. അതുവരെ പശു വളർത്തലിൽനിന്നുള്ള വരുമാനമായിരുന്നു ജീവിതമാർഗം. ഒരു പുസ്തകത്തിന്റെ ഒരു പേജ് എങ്കിലും വായിക്കാനുള്ള പ്രേരണ മറ്റുള്ളവർക്ക് നൽകാനുള്ള ശ്രമമാണ് തന്റെ ജീവിതമെന്ന് രാധാകൃഷണൻ പറഞ്ഞു. മകൻ ഹരികൃഷ്ണൻ ക്ലാപ്പന എസ് വി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനാണ്. മകൾ ആര്യകൃഷ്ണൻ ദേശാഭിമാനി തിരുവനന്തപുരം എഡിഷനിൽ ഓൺലൈൻ വിഭാഗത്തിൽ സബ് എഡിറ്ററാണ്. വത്സലയാണ് ഭാര്യ.









0 comments