കൊന്നയിൽ കടവ് പാലം നിർമാണം ഉടൻ തുടങ്ങും


സ്വന്തം ലേഖകൻ
Published on Nov 25, 2025, 12:22 AM | 1 min read
കുണ്ടറ
മൺറോതുരുത്ത് നിവാസികളുടെ സ്വപ്‌നമായ കൊന്നയിൽകടവ് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. പാലം അന്തിമ ലോക്കേഷൻ നിശ്ചയിച്ച് സ്പാനുകളുടെ സ്ഥാനം നിർണയിക്കുന്നതിനു വേണ്ടിയുള്ള ടോപ്പോഗ്രാഫിക്കൽ സർവേ ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവർത്തനം ഏറ്റെടുത്തത്. പാലത്തിന് ആവശ്യമായ സ്പാനുകളുടെ സ്ഥാനം കണ്ടെത്തിയാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കൊച്ചുമാട്ടയിൽ ഭാഗത്ത് ഊരാളുങ്കൽ സൊസൈറ്റി വാടകയ്ക്ക് എടുത്ത സ്ഥലത്ത് യാർഡും പ്ലാന്റും സ്ഥാപിച്ച് ജങ്കാർ വഴി കോൺക്രീറ്റും സാധനങ്ങളും മറ്റും കൊന്നയിൽ കടവിൽ എത്തിച്ച് നിർമാണം പൂർത്തീകരിക്കും. 1992ലെ ശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്നാണ് കൊന്നയിൽകടവ് നടപ്പാലം ഒലിച്ചുപോയത്. യുഡിഎഫ് സർക്കാരുകൾ അവഗണിച്ചിട്ടിരുന്ന പദ്ധതിക്ക് 2016ൽ ഒന്നാം പിണറായി സർക്കാരാണ് തുക അനുവദിച്ചത്. എന്നാൽ, കരാർ ഏറ്റെടുത്ത കമ്പനി നിർമാണം ആരംഭിക്കാതെ പണി ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് രണ്ടാം പിണറായി സർക്കാർ അടങ്കൽ തുകയിൽ 50ശതമാനം വർധന വരുത്തി 42കോടി രൂപയ്ക്കാണ് പാലം യാഥാർഥ്യമാകുന്നത്.









0 comments