നൗഷാദിനും ആഷിഖയ്ക്കും കലോത്സവം കുടുംബകാര്യം

ആഷിഖ നൗഷാദിനൊപ്പം അച്ഛൻ നൗഷാദ് പത്തനാപുരം
കൊല്ലം
നൗഷാദിനും ആഷിഖയ്ക്കും കലോത്സവം കുടുംബകാര്യമാണ്. ഞായറാഴ്ച ഫാത്തിമകോളേജിൽ നടന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സോണൽ കലോത്സവത്തിലാണ് മത്സരത്തിൽ പങ്കെടുത്ത അച്ഛനും മകളും താരങ്ങളായത്. വൈദ്യുതി ബോർഡിൽ ഹരിപ്പാട് സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എൻജിനിയറായ നൗഷാദ് പത്തനാപുരം (53) മലയാളം പ്രസംഗം , ഉപന്യാസം, ചെറുകഥാ മത്സരം, കവിതയെഴുത്ത്, കവിതാലാപനം എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്. മകൾ ആഷിഖ നൗഷാദ് (20) മത്സരിച്ചത് മോണോ ആക്ടിലും. ഓപ്പൺസർവകലാശാലയിലെ എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ വിദ്യാർഥിയാണ് നൗഷാദ്. ആഷിഖ ബിഎ സോഷ്യോളജി ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ്. ഇരുവരും ഒന്നിച്ചാണ് പഠിക്കാനെത്തുന്നത്. ജോലിക്കിടയിലാണ് നൗഷാദ് പഠിക്കാൻ സമയം കണ്ടെത്തുന്നത്. തിരുവനന്തപുരത്ത് എവിയേഷൻ കോഴ്സ് ചെയ്യുന്നതിനിടയിലാണ് ആഷിഖ സർവകലാശാലയിൽ ചേർന്നത്. മകളുടെ പിന്തുണയാണ് വീണ്ടും കലാരംഗത്തേക്കും പഠനവഴിയിലേക്കും എത്താൻ കാരണമെന്ന് നൗഷാദ് പറഞ്ഞു. നൗഷാദ് പങ്കെടുത്ത മലയാളം ഉപന്യാസം, പ്രസംഗം മത്സരങ്ങളിൽ ഒന്നാം സമ്മാനവും കവിതാരചനയിൽ മൂന്നാംസമ്മാനവും നേടിയാണ് മടങ്ങിയത്. തന്റെ സ്വന്തം കവിതാ സമാഹാരത്തിലെ രചനയാണ് നൗഷാദ് കവിതാലാപന മത്സരത്തിൽ ആലപിച്ചത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സിഗരറ്റ്, അവൾ ശിഷ്ടം, ഒറ്റമുണ്ട് എന്നീ പുസ്തകങ്ങളും നൗഷാദ് എഴുതിയിട്ടുണ്ട്. ഇരുവർക്കും എല്ലാ പിന്തുണയുമായി ഭാര്യ ജെസീനയും മൂത്തമകൻ അൻഫെസ് നൗഷാദും ഒപ്പമുണ്ട്.









0 comments