കൈപിടിച്ച് കരകയറ്റി

ടി വി ബിജു
തലയോലപ്പറമ്പ്
സർവവും നഷ്ടപ്പെട്ട തലയോലപ്പറമ്പ് നിവാസികളുടെ ജീവിതം അതിവേഗമാണ് സാധാരണഗതിയിലേക്ക് എത്തിയത്. അതിന്റെ പ്രധാനകാരണം എൽഡിഎഫ് സർക്കാരും. തലയോലപ്പറമ്പ്, വെള്ളൂർ, മറവന്തുരുത്ത്, ചെമ്പ്, കല്ലറ പഞ്ചായത്തുകളിൽ പ്രളയം കടുത്ത നാശമാണ് വിതച്ചത്. ഒട്ടുമിക്ക റോഡുകളും മുങ്ങി. ചില പ്രദേശങ്ങൾ നിലയില്ലാക്കയമായി. തലയോലപ്പറമ്പ്, കല്ലറ പഞ്ചായത്തുകളിലെ ഉയർന്നപ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ഒഴികെ ബാക്കി മുഴുവൻ ആളുകളും വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറി. ഏറെ ത്യാഗം സഹിച്ചും സാഹസികമായുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയപ്പോൾ ഒറ്റപ്പെട്ടുപോയ കന്നുകാലികളെ ഉയരമുള്ള പാലങ്ങളിൽ കൊണ്ടുവന്ന് സംരക്ഷിച്ചു. വെള്ളം ഇറങ്ങിയശേഷം വീടുകൾ വൃത്തിയാക്കാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ പോലുള്ള സംഘടനകളും, സാംസ്കാരിക–സന്നദ്ധ സംഘടനകളും ഒരുമയോടെ നിലകൊണ്ടു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായമേകാൻ പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും സന്നദ്ധപ്രവർത്തകർ തലയോലപ്പറമ്പിലെ വിവിധപ്രദേശങ്ങളിലെത്തി. പ്രളയം തകർത്ത 3000ത്തിലേറെ വീടുകൾ ലൈഫ് പദ്ധതിയിലൂടെ ഇടതുപക്ഷ സർക്കാർ നിർമിച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമിച്ചവ വേറെയും. തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാർ മേഖലയിലെ ഏതാണ്ട് എല്ലാ റോഡുകളും തകർന്നിരുന്നു. ഇവയെല്ലാം പുനർനിമിക്കാൻ എൽഡിഎഫ് സർക്കാർ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. ഭാവിയിൽ ഒരു പ്രളയം ഉണ്ടായാൽ പോലും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പ്രധാന റോഡുകളെല്ലാം ഒരു മീറ്ററോളം ഉയർത്തി നവീകരിക്കുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കി. വടയാർ– മുളക്കുളം, വടയാർ –എഴുമാന്തുരുത്ത് റോഡുകളുടെ നിർമാണത്തിന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 120 കോടി രൂപ അനുവദിച്ചിരുന്നു. പ്രളയത്തിൽ ഒലിച്ചുപോയ തലയോലപ്പറമ്പ്– കോരിക്കൽ –പഴമ്പട്ടി റോഡ് സർക്കാരിന്റെ പ്രത്യേക ഫണ്ടിൽപ്പെടുത്തിയും ടോൾ ചെമ്മനാകരി റോഡ്, തട്ടാവേലി നീർപ്പാറ റോഡ് എന്നിവ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയും പുനർനിർമിച്ചു.









0 comments