വീട്ടമ്മയുടെ മരണം; ഉള്ളുലഞ്ഞ് നാട്

തെള്ളകത്ത് കൊല്ലപ്പെട്ട ലീനയുടെ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു

സ്വന്തം ലേഖകൻ
Published on Oct 10, 2025, 01:22 AM | 1 min read
തെള്ളകം
തെള്ളകത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഞെട്ടി നാട്. ബുധൻ രാത്രിയാണ് സംഭവം നടന്നതെങ്കിലും നാട്ടുകാർ അറിയുന്നത് വ്യാഴം പുലർച്ചെയോടെയാണ്. നൂറുകണക്കിനാളുകൾ വീട്ടിലെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്തവന്നെങ്കിലും ഉൾക്കൊള്ളാൻ അവർ തയ്യാറായിരുന്നില്ല. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന് സംസാരമുയർന്നതോടെ കൊലപാതകത്തിലേക്കുള്ള സൂചന പൂർണമായും തള്ളിക്കളഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് അറിയുന്നത്. ഭർത്താവ് ജോസ് ചാക്കോയെ കസ്റ്റഡിയിലെടുത്തെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു ലീന. സൗമ്യമായ പെരുമാറ്റമായിരുന്നു ജോസിന്റെത്. നാട്ടിലെ പരിപാടികളിലൊക്കെ ഇരുവരും പങ്കെടുക്കാറുണ്ടായിരുന്നു. ദൂരൂഹമായത് ആഴത്തിലുള്ള മുറിവ് ലീനയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് സംശയമുണർത്തിയത്. ലീനയ്ക്ക് സ്വയം ഇത്ര വലിയ മുറിവുണ്ടാക്കാൻ പറ്റില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണം പുരോഗമിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് ബ്ലേഡ്, കത്തി, വെട്ടുകത്തി എന്നിവ കണ്ടെത്തിയിരുന്നു. ഇതിലാകെ രക്തം പറ്റിയിട്ടുമുണ്ട്. ലീന, ഭർത്താവ് ജോസ് ചാക്കോ, മക്കളായ ജെറിൻ ജോസ്, തോമസുകുട്ടി, ജോസിന്റെ അച്ഛൻ ചാക്കോ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ചാക്കോയുടെ ഭാര്യ മറിയാമ്മ രണ്ട് മാസം മുമ്പാണ് മരിച്ചത്. ചാക്കോയും ഇളയ മകൻ തോമസുകുട്ടിയും സമീപത്തെ ചാവടിയിലാണ് താമസം. സംഭവസമയം വീട്ടിനകത്ത് ജോസ് മാത്രമാണ് ഉണ്ടായിരുന്നത്. മകനെ കാത്തിരിക്കുന്നത് പതിവായതിനാൽ ലീനയെ ശ്രദ്ധിക്കാതെ നേരത്തെ താൻ ഉറങ്ങിയെന്നാണ് ജോസ് ആദ്യം നൽകിയ മൊഴി. രാത്രി 12.30ഓടെ മൂത്തമകൻ ജെറിൻ വരുമ്പോൾ പിന്നിലുള്ള വാതിൽ തുറന്നത് കണ്ട് നോക്കുമ്പോഴാണ് അമ്മയെ മരിച്ചനിലയിൽ കാണുന്നത്.









0 comments