നോവൽ

തെറം
July 18, 2026‘‘ഒരാള്‍ മരണത്തെ മനസ്സിലാക്കുമ്പോള്‍ ജീവിതത്തെ മനസ്സിലാക്കുന്നു. ഒരു മനുഷ്യന്റെ ജീവിതം എന്നത് കോടിക്കണക്കിന് മനുഷ്യര്‍ ജീവിച്ചിരുന്നതിന്റെ തുടര്‍ച്ചയാണെന്നും അവരെപ്പോലെ തന്നെ താനും തീരുമെന്നും ഒരിക്കല്‍ ആരുടെയും ഓർമയില്‍ നില്‍ക്കാതെ മാഞ്ഞുപോകുമെന്നും ഒരാള്‍ തിരിച്ചറിയുന്ന നിമിഷം അയാള്‍ ജീവിതത്തെയും മരണത്തെയും ഉള്ളിലേക്ക് എടുക്കുന്നു. നോക്കൂ, ഞാന്‍ മരിച്ചാല്‍ ചിലപ്പോള്‍ എന്റെ പ്രിയപ്പെട്ടവളും മക്കളും എന്നെ സ്നേഹിച്ചിരുന്നവരും എന്നെ വെറുത്തവരും എന്നെ ഓര്‍ക്കുമായിരിക്കും. അവര്‍ മരിച്ചാല്‍ ചിലപ്പോള്‍ അവരുടെ മക്കള്‍ ഓര്‍ക്കുമായിരിക്കും. ആ തലമുറയോടെ നമ്മള് ഓര്‍മയില്‍നിന്ന് മാഞ്ഞുപോകും. നമ്മള് ഓര്‍ക്കപ്പെടുന്ന അവിടെ വരെ മാത്രമേയുള്ളൂ ജീവിച്ചിരുന്നു എന്നുള്ള ഈ ഭൂമിയിലെ അവശേഷിപ്പ്. അവിടെ കൊണ്ട് അവിടം മുതല്‍ ഞാന്‍ മാഞ്ഞു പോകുന്നു. അങ്ങനെയുള്ള മനുഷ്യര്‍ മാഞ്ഞുപോയ മണ്ണിലിരുന്നാണ് നമ്മള് അസൂയപ്പെടുന്നത്, തര്‍ക്കിക്കുന്നത്, നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാം നശിച്ചുപോകുന്നതാണെന്നും മനുഷ്യര്‍ മനസ്സിലാക്കുന്ന നേരം അവരുടെ മത്സരം അവസാനിക്കുന്നു.

തെറം
July 13, 2026വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തിവെയില്‍ ഉറങ്ങിയൊരു സന്ധ്യയില്‍ ഭ്രാന്ത് പിടിച്ചെത്തിയ കൊടുങ്കാറ്റില്‍ തലയടിച്ചുവീണ കാട്ടുമരങ്ങളില്‍ മാന്ത്രികന്റെ കണ്ണെത്തി. മണ്ണ് വിഴുങ്ങിക്കൊണ്ടിരുന്ന ആ മരങ്ങള്‍ക്കിടയില്‍ അയാള്‍ കോലുകൊണ്ടൊരു വട്ടം വരച്ചു. അയാള്‍ക്ക് തൊട്ടുപിറകിലായി നിന്നിരുന്ന ബാധ കയറിയ മനുഷ്യന് മുന്നോട്ട് ചാടിവന്ന് മണ്ണ് വിഴുങ്ങിത്തുടങ്ങിയ മരങ്ങളിലൊന്നിന്റെ കൊമ്പ് പൊട്ടിച്ചെടുത്ത് വട്ടത്തിന് ചുറ്റിലുമായി കുഴിക്കാന്‍ തുടങ്ങി. ചതുപ്പ് നിറഞ്ഞൊരു ഗുഹയില്‍ കുടുങ്ങിപ്പോയൊരു ചെന്നായയുടെ ബാധ കയറിയ മനുഷ്യനായിരുന്നു അയാള്‍. കുഴിക്കുമ്പോഴും കുഴിയില്‍നിന്ന് മണ്ണ് മാറ്റുമ്പോഴും അയാള്‍ ചെന്നായയെ പോലെ മുരണ്ടുകൊണ്ടിരുന്നു. നാലാള് താഴ്ചയില്‍ കുഴിയെടുത്ത് നടുനിവര്‍ത്തുമ്പോള്‍ അയാളുടെ മുരള്‍ച്ച നിന്നു. ചെന്നായയെ പോലെ കുഴിയില്‍നിന്ന് ചാടി, അയാള്‍ കാട്ടിനുള്ളിലേക്ക് ഓടിപ്പോയി.

തെറം
July 04, 2026ആഫ്രിക്കയിലേക്കാണ് എരിയെയും മറ്റുള്ളവരെയും ബ്രിട്ടീഷുകാര്‍ കൊണ്ടുപോയത്. നരകമായിരുന്നു അവര്‍ക്ക് ആഫ്രിക്ക. അവിടെയുള്ള അടിമകള്ക്കൊപ്പം അവര്‍ക്ക് എല്ല് മുറിയെ പണിയെടുക്കേണ്ടി വന്നു. രോഗങ്ങള്‍ വന്ന് ഉടലാകെ വാരിച്ചുറ്റിയാലും സായിപ്പന്മാര് അവരെ വെറുതെയിരിക്കാന്‍ വിട്ടില്ല. പലരും പണിയെടുക്കവെ തന്നെ ജീവിതമെന്ന നരകത്തില്‍നിന്ന് സ്വതന്ത്രരായി. നാട്ടില്‍നിന്ന് വന്നവര്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുന്നത് എരി അറിയുന്നുണ്ടായിരുന്നു. അത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു. പാതിരകളില്‍ ഉറക്കം കിട്ടാതെ അവശരായി ചുരുണ്ടവരോട് എരി കഥകള്‍ പറയാന്‍ തുടങ്ങി. മരണത്തിന്റെ നാളുകള്‍ എണ്ണിത്തുടങ്ങിയ ആളുകളായിരുന്നു അവര്‍. എരിയുന്ന കഥകള്‍ എരിയില്‍നിന്ന് പുറത്തുവന്നു. അത് നല്കുന്ന സാന്ത്വനത്തില്‍ അവര്‍ കണ്ണുകളടച്ചു.

തെറം
June 27, 2026എണ്‍പത് വര്‍ഷം മുമ്പ് മറയൂരിലെ കാട്ടില്‍ സമാധാനത്തോടെ ജീവിച്ചുവരികയായിരുന്നു അയാളും ഒമ്പത് വയസ്സുകാരിയായ മകള്‍ മാണിക്കവും. മകളെ പെറ്റിട്ട് എരിയുടെ പെണ്ണ് ജ്വരം വന്ന് മരിച്ചു. അതോടെ മാണിക്കത്തിന് എരിയും എരിക്ക് മാണിക്കവും മാത്രമായി. വറുതിയുണ്ടായിരുന്നെങ്കിലും ജീവിതം സ്നേഹത്താല്‍ ശാന്തമായി മുന്നോട്ട് പോകവെയാണ് കൊച്ചിയില്‍നിന്ന് പള്ളിക്കാര് കാട് കയറി വന്നത്. ആയുധവുമായി വന്നവര്‍ കാടിന്റെ മക്കളെ കെട്ടിയിട്ട് കൊച്ചിയിലേക്ക് നടത്തിച്ചു. അവരില്‍ എരിയും മാണിക്കവും കെട്ടപ്പെട്ടു. ചന്തയ്ക്കടുത്തായുള്ള പള്ളിയില്‍ പള്ളിക്കാര് അവരെ വില്‍പ്പനയ്ക്ക് വച്ചു. തിങ്കളാഴ്ചമുതല്‍ ശനിയാഴ്ചവരെ അടിമച്ചന്തയും ഞായറാഴ്ചകളില്‍ മാത്രം പ്രാർഥനയും നടത്തുന്ന പ്രത്യേകതരം പള്ളിയായിരുന്നു അത്. ഞായറാഴ്ചകളില്‍ അവരെ ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ വലിച്ചിട്ടു. ശ്വാസം മുട്ടിക്കഴിയവെ പള്ളിയില്‍നിന്ന് കീര്‍ത്തനങ്ങള്‍ ഉയരും. കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെയാണ് കര്‍ത്താവെന്ന് പാടുന്നത് കേട്ട് ഇരുട്ടറയില്‍ ദീര്ഘനിശ്വാസമുയരും. ഒരിക്കലും വിളി കേള്‍ക്കാത്ത ദൈവത്തെ അവര്‍ മനസ്സുകൊണ്ട് ശപിക്കും. ശാപവാക്കുകളുടെ കൂരമ്പേറ്റ് ദൈവം ഒന്നിനും കൊള്ളാത്തവനാവും.

തെറം
June 20, 2026മുനീര്‍ നോക്കിയത് കുളിയനെയായിരുന്നില്ല, അവളെ ആയിരുന്നു. അതോടെ ദിവസത്തിലൊരു നേരമെങ്കിലും അവളെ കാണാന്‍ അവന് കൊതിയുണ്ടായി. ഉജ്ജിറയിലെ അവന്റെ ചാളയില്‍ നിന്ന് അവളുടെ ചാളയിലേക്ക് ദൂരമേറെയുണ്ടായിട്ടും അവന് വൈകുന്നേരങ്ങളില്‍ നടന്നുപോയി. അവളോട് ഇഷ്ടം പറയാന്‍ അവന് ആഗ്രഹിച്ചെങ്കിലും ഭയത്താല്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ദൂരെനിന്ന് ഒരുവന് തന്നെ കാണാന്‍ വരുന്നത് അവള് പതിയെ മനസ്സിലാക്കി. അത് പ്രേമത്താലുള്ള പ്രാന്താണെന്നും അവള് തിരിച്ചറിഞ്ഞു. അവന്റെ പ്രാന്ത് വൈകാതെ അവള്‍ക്കുമുണ്ടായി. പരസ്പരം പറഞ്ഞില്ലെങ്കിലും അവര്‍ ഇഷ്ടത്താല്‍ കാണാന്‍ തുടങ്ങി. കാണുമ്പോഴൊക്കെ അവന് അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ശംഖ്, പവിഴം, ചിപ്പികള്‍, മുത്തുമാല... എല്ലാം കടല്‍ അവന് സമ്മാനിച്ചത്. പട്ടിണിയുടെ പരിവട്ടത്തിലായിരുന്നു അവനെങ്കിലും അനുരാഗം പ്രയാസങ്ങളെ അലിയിച്ചു. പ്രേമം സങ്കടമോചനത്തിന്റെ ഒറ്റമൂലിയാണല്ലോ..!

തെറം‐ 32
June 15, 2026പിറ്റേന്നത്തെ പുലരിയില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ മുഹമ്മദ് മുനീറിനടുത്താണ് ഇരുന്നത്. അതുവരെ രണ്ടാളും പരസ്പരം സംസാരിച്ചിരുന്നില്ല. പ്രഭാതകൃത്യങ്ങള്‍ ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴും പലരും പലതും പറയുന്നുണ്ടായിരുന്നിട്ടും അവര്‍ മാത്രം ഒന്നും മിണ്ടിയില്ല. ശരിക്കും അത് സ്വപ്നമായിരുന്നോ... മുനീറില്‍ തലേന്നത്തെ സംശയം വീണ്ടും ഉണര്‍ന്നു. വളരെ പതുക്കെയാണ് മുഹമ്മദ് ഭക്ഷണം കഴിക്കുന്നതെന്ന് മുനീര്‍ ശ്രദ്ധിച്ചു. പൂവിനെ തൊടുന്നത്ര മൃദുലമായി, ആകര്‍ഷണത്തോടെ. കാണുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കൊതി തോന്നുന്നത് പോലെ. ആഹാരം കഴിക്കുന്നത് കണ്ടാല്‍ ആളിന്റെ കാമവും അറിയാം. സ്നേഹത്തിന്റെയും ആസക്തിയുടെയും സൗന്ദര്യം നിറഞ്ഞതാണോ, വേഗത്തില്‍ തീര്‍ക്കുന്നതാണോ, വഴിപാട് പോലെ ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണോ എന്നൊക്കെ. മുനീറിന് അങ്ങനെ തോന്നി.

തെറം ‐31
June 08, 2026കടച്ചിലിന്റെ കൊടുമുടിയില്‍ ഇടറുമ്പോഴും പണ്ടെപ്പോഴോ സ്വപ്നത്തില്‍ കണ്ട കുന്നിന്‍പുറത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിപ്പെട്ടതിന്റെ ആശ്ചര്യം അവനില്‍ വട്ടംകറങ്ങി. ആ സ്വപ്നത്തിലെ മലമുകളില്‍ കാറ്റ് ഭ്രാന്ത് പിടിച്ചതുപോലെ ആഞ്ഞുവീശുന്നുണ്ടായിരുന്നു. കാറ്റിന്റെ ചൂളംവിളി ചുറ്റിലും പടര്‍ന്നിരുന്നു, ചെരിഞ്ഞും ചാഞ്ഞും ചുറഞ്ഞും ചുറ്റിത്തിരിഞ്ഞും... കാറ്റാടിമരങ്ങള്‍ക്ക് കാറ്റിന്റെ ഉന്മാദത്തില് സ്വബോധം നഷ്ടപ്പെട്ടു. തല പൊട്ടിപ്പോകുമെന്ന പേടി പോലുമില്ലാതെ മരങ്ങള്‍ മുടിയഴിച്ചിട്ട് ആടവെ ബോധം പോവാത്ത കാറ്റാടികളിലൊന്നിന് മനസ്സിലായി- കാറ്റ് മനുഷ്യമനസ്സ് പോലെയാണ്... അത് ഉറങ്ങും, തിരിയും, പറക്കും, വട്ടം കറങ്ങും, എപ്പോഴെങ്കിലും ഉണരും...

തെറം‐30
May 30, 2026മൂവരും സ്വർണം കടത്തിയത് ഒന്നിച്ചായിരുന്നില്ലെങ്കിലും ചെയ്യുന്ന പ്രവൃത്തികൊണ്ട് അവര്‍ സിസിലിയന് മാഫിയ എന്ന് വിളിക്കപ്പെട്ടു. ഇറ്റലിയിലെ സിസിലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാഫിയ സംഘമായിരുന്നു സിസിലിയന് മാഫിയ. അംഗങ്ങള്‍ക്കിടിയില്‍ കോസ നോസ്ട്ര എന്ന് അവര്‍ അറിയിപ്പെട്ടു. കള്ളക്കടത്ത്, ലഹരിവസ്തുക്കളുടെ കച്ചവടം, രാഷ്ട്രീയ അട്ടിമറികള്‍ എന്നിവയൊക്കെയായിരുന്നു അവര്‍ ചെയ്തുപോന്നിരുന്നത്. കാസർകോട്ടെ സിസിലിയന് മാഫിയ ആവട്ടെ ലഹരിയില്‍ നിന്ന് പൂർണമായും വിട്ടുനിന്നു. അവര്‍ സ്വർണം കടത്തി, രാഷ്ട്രീയത്തില്‍ ഇടപെട്ടു, കാമുകിമാരെയുണ്ടാക്കി, പാവങ്ങളെ കയ്യയച്ച് സഹായിച്ചു. പാവങ്ങളെ സഹായിച്ചാല്‍ കള്ളക്കടത്തുകാരന് എന്ന പേരുദോഷം പോവുമെന്നും അവര്‍ എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മൂവരും വിശ്വസിച്ചു. അത് ഒട്ടൊക്കെ ശരിയുമായിരുന്നു. മൂവരുടെയും വീടും സമ്പത്തും കണ്ട് പലര്‍ക്കും കണ്ണുകടിയുണ്ടായി. തരുന്ന പണമോര്ത്ത് കണ്ണുകടിയെ ആളുകള്‍ മനസ്സില്‍ കടിച്ചുപിടിച്ചു.

തെറം‐29
May 23, 2026‘‘എടാ മുനീറേ... ഏത് വഴിക്കാ നീ പോവ്ന്ന്...!'' കുറച്ചപ്പുറത്തുനിന്ന് ഒരു വിളി വന്നു. അവന് തിരിഞ്ഞുനോക്കി, അബ്ബാസ്. മുനീറിന് ഓടാന്‍ തോന്നി. അവന് നിന്നിടത്തുനിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല. ‘‘വഴി തെറ്റിപ്പോയി...'' അടുത്തെത്തിയ അബ്ബാസിനോട് അവന് ഒച്ച താഴ്ത്തിക്കൊണ്ട് കള്ളം പറഞ്ഞു. അത് പറയുമ്പോള്‍ അവന് വിറയലടക്കാന് ശ്രമിച്ചതാണ്. എന്നിട്ടും വാക്കുകളില്‍ നേരിയ വിറ പടര്‍ന്നു. ‘‘നിനക്ക് വഴിതെറ്റിയെന്ന് എനിക്ക് മനസ്സിലായി...'' അബ്ബാസിന്റെ വാക്കുകള്‍ക്ക് മുനവച്ചു. അത് മുനീറിന് മനസ്സിലായി. മുനീറില്‍നിന്ന് അബ്ബാസ് കെട്ട് പിടിച്ചുവാങ്ങി. വായില്‍ നിറഞ്ഞ ഉമിനീര് പുറത്തു തുപ്പിക്കൊണ്ട് അബ്ബാസ് വാക്കുകളുടെ മുന കൂടുതല്‍ കൂര്‍പ്പിച്ചു. ‘‘നായിന്റാമോനെ... ഇരിക്ക്ന്നതിന് മുന്നേ കാല് നീട്ടാന്‍ നില്ക്കല്ല... അവര്‍ നിന്റെ അണ്ടി ചെത്തിക്കളയും...'' മൂനീര്‍ ഉത്തരം പറയാതെ തലകുനിച്ചു.

തെറം ‐28
May 16, 2026കടലില്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും കടപ്പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. അവരുടെ സംസാരവും കൂക്കുവിളിയും കേട്ട് കടലും കരയും ഉണര്‍ന്നപ്പോള്‍ മുനീറും മണലില്‍ നിന്ന് എഴുന്നേറ്റു. പിറ്റേന്ന് അബ്ബാസ് മസ്താന്റെ കഥ തുടരുമെന്ന് മുനീര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മസ്താന്റെ കഥ അബ്ബാസ് പൂര്‍ത്തിയാക്കിയില്ല. അവന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും ഛോട്ടാ രാജനെക്കുറിച്ചും അങ്ങനെയങ്ങനെ പലരെക്കുറിച്ചും മുനീറിന് പറഞ്ഞുകൊടുത്തു. അബ്ബാസ് പറഞ്ഞ ഒരു ജീവിതവും മുനീര്‍ ഇന്നേവരെ കേട്ടിട്ടുണ്ടായിരുന്നില്ല. ഇവന് ഇതൊക്കെ എവിടുന്ന് കിട്ടുന്നുവെന്ന് മാത്രം മുനീറിന് മനസ്സിലായില്ല. ഒമറാകട്ടെ അവരുടെ സംസാരത്തില്‍ ഒട്ടും ഇഷ്ടം കാണിച്ചില്ല. ഉമ്മ പഠിപ്പിച്ച അക്ഷരങ്ങള്‍ അവന് കടപ്പുറത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ഹിംസയുടെ കഥയായിരുന്നു മുനീര്‍ കേട്ടതെങ്കില്‍ സല്ക്കഥകളായിരുന്നു ഒമര്‍ കേട്ടത്. ആ കഥകള്‍ അവന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. അതിലൊരു കഥ തുളുനാട്ടിനെക്കുറിച്ചായിരുന്നു.

തെറം ‐27
May 11, 2026ദാവൂദ് ഇബ്രാഹിമിന്റെ കാര്യക്കാരായിരുന്നു അവര്‍. ദാവൂദിന് വേണ്ടി അവര്‍ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും കടല്‍ത്തീരങ്ങളില്‍ അവര്‍ തോണികളില്‍ സ്വർണമിറക്കി. നിരത്തുവഴി അത് ബോംബെയിലെത്തിച്ചു. അതില്‍ വലിയ ലാഭം അവര്‍ക്കുമുണ്ടായി. കാസർകോട്ടെ വലിയ കള്ളക്കടത്തുകാരായും വലിയ പണക്കാരായും അവര്‍ താമസമേതുമില്ലാതെ മാറിക്കഴിഞ്ഞിരുന്നു. ഈ കഥയൊക്കെ അഹമ്മദിന് അറിയാമായിരുന്നു. ചങ്കൂറ്റമുള്ളവരുടെ പണിയാകുന്നു കടത്ത്. ധൈര്യം കെട്ടാല്‍ കടത്തുകാരന് അസ്തമിക്കും. അതും അഹമ്മദിന് അറിയാമായിരുന്നു. അഹമ്മദിന്റെ സഹോദരന്മാര്ക്കൊന്നും ഇല്ലാത്ത സാധനമായിരുന്നു ചങ്കൂറ്റം. അഹമ്മദിന് ഉള്ളതും. കാസർകോട്ടെ പേരെടുത്ത കള്ളക്കടത്തുകാരനാവാന് അവന് ആഗ്രഹിച്ചതും ചങ്കൂറ്റത്തിന്റെ പുറത്തുതന്നെ.

ശ്വാസപാത‐3
May 04, 2026പിറ്റേ ദിവസം ഉച്ചയോടടുത്തപ്പോള്‍ ബാലാജി വീണ്ടും അയാളെ വിളിച്ചു. “ചെറിയ പരിചയം മാത്രമേ ഉള്ളൂ. അധികമൊന്നും സംസാരിച്ചിട്ടുമില്ല. എങ്കിലും അറുമുഖത്തിന്റെ മരണം വല്ലാത്ത ഒരു ഷോക്കായി ഇപ്പോഴും നില്‍ക്കുകയാണ്.” ബാലാജി പറഞ്ഞു: ‘‘ഒരുപക്ഷേ, നാളെ എനിക്കും ഇങ്ങനെ തന്നെ സംഭവിക്കാമല്ലോ എന്നു വിചാരിച്ചിട്ടാവാം… പക്ഷേ, ഞാന്‍ അങ്ങനെ സ്വന്തം കാര്യം ആലോചിച്ചു വേവലാതിപ്പെടുന്ന കൂട്ടത്തിലല്ല. എന്നാലും അബോധമായി അതും പ്രവര്‍ത്തിക്കുമല്ലോ. യൗവനകാലത്തൊക്കെ ഞാനൊരു സ്വപ്നജീവിയും ചെറിയ പ്രശ്നങ്ങളില്‍പ്പോലും വല്ലാതെ വേവലാതിപ്പെടുന്നവനുമായിരുന്നു. ആ പ്രകൃതം പാടേ മാറി. സാധാരണഗതിയില്‍ ഒന്നും ഒരു പരിധിക്കപ്പുറം എന്നെ ബാധിക്കില്ല. പക്ഷേ...”ബാലാജിക്കു തന്റെ മനസ്സിലെ മൂടിക്കെട്ടലില്നിന്ന് എത്രയും വേഗം രക്ഷപ്പെടണമെന്നുള്ളതുപോലെ തോന്നി. അതിനുവേണ്ടിത്തന്നെ അയാള്‍ തുടര്‍ന്നു: ‘‘സാറ് പിന്നെ ഒരെഴുത്തുകാരനായതുകൊണ്ട് സ്വാഭാവികമായും ഓരോ അനുഭവത്തെയും അതിന്റെ പൂര്‍ണമായ വൈകാരികതയില്ത്തന്നെ ഉള്‍ക്കൊള്ളുന്ന ആളായിരിക്കുമല്ലോ. അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. സാറിന് ഒരോര്‍മയെ മറ്റൊന്നിനോട്, പിന്നെ മറ്റൊന്നിനോട്... അങ്ങനെ ചേര്‍ത്തുകെട്ടി അനന്തമായി വലുതാക്കുന്ന ശീലമുണ്ടോ? എനിക്ക് മുമ്പുണ്ടായിരുന്ന ശീലമാണത്. അതുകൊണ്ടു ചോദിക്കുകയാണ്.”

തെറം ‐26
May 02, 2026ഇബ്രാഹിമിന്റെ മരണത്തിന്റെ കാരണക്കാരുടെ കാര്യങ്ങള്‍ അവള് വിശദമായി അവരോട് ഉണര്‍ത്തിച്ചു. പൂജാരി കുടുംബത്തിന്റെ പേരുകള്‍ കേട്ടപ്പോള്‍ മൊഴി എഴുതിയെടുക്കുകയായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ മുഖത്ത് ആദരവും ഭയവും ഉണര്‍ന്നു. അന്വേഷിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ്... ഹെഡ് കോണ്‍സ്റ്റബിള്‍ ഉറപ്പെന്ന കള്ളത്തരം അവര്‍ക്ക് മുന്നില്‍ പറഞ്ഞു. ‘‘ഞാന്‍ പറഞ്ഞതില്‍ ഒരു കളവുമില്ല സാറേ...’’ അവളുടെ വാക്കുകളില്‍ വല്ലാത്ത ഉറപ്പ് വന്നു. ‘‘മനസ്സിലായി. എന്നാലും ഞങ്ങള്‍ക്കും ഒരു രീതിയുണ്ടല്ലോ... അതോണ്ടാ...’’ അയാള്‍ വിനീതനായാണ് അത് പറഞ്ഞത്. അവള് ഗൗരവത്തോടെയൊന്ന് മൂളിക്കൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റു. അമ്മ വീഴുമെന്ന് പേടിച്ച് ചന്തന് അവളെ പിടിക്കാന്‍ തുനിഞ്ഞതാണ്, വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അവള് പുറത്തേക്ക് നടന്നു.

ശ്വാസപാത ‐2
April 27, 2026ബാലാജിയാണ് അന്നു പിന്നെ അയാളോട് സംസാരിക്കാനെത്തിയത്. ആ മനുഷ്യനാണ് മാനസികമായി തന്റെ വളരെ അടുത്തുനില്ക്കുന്നയാള് എന്നാണ് അയാള്‍ക്കു തോന്നിയത്. ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ബാലാജി റിട്ടയര്‍ ചെയ്തിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ശ്വാസകോശരോഗംകൊണ്ട് അയാള്‍ വലയാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തിലധികമായി. മദ്യപാനവും പുകവലിയുമില്ലാത്ത, ഭക്ഷണകാര്യത്തില്‍ നല്ല അച്ചടക്കം പാലിക്കുന്ന തനിക്ക് എങ്ങനെ ശ്വാസകോശത്തില്‍ ബുള്ളെ വന്നു എന്നത് ഇപ്പോഴും അയാളെ അത്ഭുതപ്പെടുത്തുന്നുണ്ട്. സാധാരണ ചികിത്സയുമായി ഇനി മുന്നോട്ടുപോകാനാവില്ലെന്ന് ഉറപ്പായതുകൊണ്ടാണ് അയാള്‍ സെക്കന്ദരാബാദിലേക്കു വന്നത്. ശ്വാസകോശം മാറ്റിവയ്ക്കലല്ലാതെ മറ്റു നിവൃത്തിയില്ലെന്ന് അയാളുടെ കാര്യത്തിലും ഡോക്ടര്‍ വിധിയെഴുതി. “അതിനു വേണ്ട പണമൊന്നും എന്റെ കയ്യിലില്ല. മൂത്തമകള്‍ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അവളുടെ ഭര്‍ത്താവും. അവരും മറ്റു ചിലരും, ‘പണമില്ലെന്നുവച്ച് ട്രാൻസ്പ്ലാന്റേഷന് വേണ്ടെന്നുവയ്ക്കുകയേ ചെയ്യരുത്, അതൊക്കെ ഞങ്ങള്‍ ശരിയാക്കിത്തരും’ എന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്.” ബാലാജി പറഞ്ഞു.

തെറം ‐25
April 25, 2026ഇബ്രാഹിമിനെ സ്നേഹിച്ച പെണ്ണുങ്ങളാരും മരണം കാണാന്‍ വന്നില്ല. അയാള്‍ സമ്മാനിച്ച ഗന്ധവും സ്നേഹവും ഓര്‍മിച്ച് അവര്‍ അയാളെ യാത്രയാക്കി. അവരില്‍ ചിലര്‍ ആരും കാണാതെ കരയുകയും ഇബ്രാഹിമിനെ ഓര്‍ത്ത് തലയ്ക്ക് തല്ലുകയുമുണ്ടായി. മരിക്കുമ്പോഴാണ് സ്നേഹത്തിന്റെ വില മനസ്സിലാവുക..! അവര്‍ സങ്കടത്തോടെ തിരിച്ചറിഞ്ഞു. കടലില്‍ മൂന്നുനാള്‍ കിടന്നിട്ടും ഒരു ചീഞ്ഞമണവും ഇബ്രാഹിമിന്റെ മെല്ലിച്ച ഉടലില്‍ നിന്നുണ്ടായില്ല. എന്നോ ഉണ്ടാക്കിയ, ഏതോ അത്തറിന്റെ ഗന്ധം അയാളെ ചുറ്റിപ്പിടിച്ചിട്ടുണ്ടെന്ന് കാണാന്‍ വന്നവര്‍ക്ക് മനസ്സിലായി. അങ്ങനെ അയാള്‍ മരണത്തിലും സുഗന്ധമുള്ള മനുഷ്യനായി. ഇബ്രാഹിമിന്റെ അടക്കത്തിനും അടക്കം കഴിഞ്ഞുള്ള മൂന്ന് നാളുകളും കല്യാണി മുനീറിനും ഒമറിനും ഒപ്പമുണ്ടായിരുന്നു. നാലാംനാള്‍ ഹുസൈനും ചന്തനും അലാമിക്കുമൊപ്പം ഉജ്ജിറയിലേക്ക് മടങ്ങുമ്പോള്‍ രണ്ട് പേരോടുമായി നിറസ്നേഹത്തോടെ കല്യാണി പറഞ്ഞു.







