നോവൽ

തെറം
August 29, 2026കർണാടകയില്‍നിന്ന് പാക്കറ്റുകളില്‍ അതിര്‍ത്തികടന്ന് ചാരായം കേരളത്തിലെത്തി. മൂലവെട്ടി എന്നായിരുന്നു നാട്ടുകാര്‍ അതിനിട്ട പേര്. മൂലയ്ക്ക് ഒരു വെട്ടുവെട്ടി ആ വെട്ടിലൂടെ ഒറ്റവലിക്ക് അവര്‍ ചാരായം വായിലാക്കി ലഹരിയെ വിളിച്ചുവരുത്തി. തുടക്കത്തില്‍ ചാരായക്കടത്തിന്റെ എസ്കോര്‍ട്ട് ആയിട്ടായിരുന്നു മുസ്തഫ നിന്നത്. മൂലവെട്ടിയുടെ പാക്കറ്റുകളുമായി വണ്ടിയെത്തുമ്പോള്‍ പൊലീസ് സ്ഥലത്തില്ലെന്ന് നോക്കാന്‍ മുസ്തഫയും പല പ്രായത്തിലുള്ള കുട്ടികളും ഉജ്ജിറയിലെയും പരിസരദേശങ്ങളിലെയും പൊളിഞ്ഞ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് നോക്കിക്കൊണ്ടിരിക്കും. പൊലീസുവണ്ടി ഉണ്ടെന്നറിഞ്ഞാല്‍ ചൂളമടിക്കും. കള്ളക്കടത്തുമായി വരുന്നവര്‍ വഴിമാറി നില്ക്കും.

തെറം
August 08, 2026കുമ്പളയില്‍ വച്ച് നടന്ന ആദ്യമത്സരത്തില്‍ തന്നെ മുസ്തഫയുടെ വൈഭവം കാണികള്‍ക്ക് മനസ്സിലായി. സഹകളിക്കാരായ കുട്ടികള്‍ക്ക് പന്തുകളിയില്‍ അത്രയൊന്നും കേമത്തരമില്ലാതിരുന്നിട്ടും മുസ്തഫയുടെ ഒറ്റമിടുക്കില് ‘ആഴി’ കാണികളെ കയ്യിലെടുത്തു. പന്ത് കാലില്‍ കെണിഞ്ഞാല്‍ എങ്ങനെയെങ്കിലും ഗോളടിക്കുന്ന കളിക്കാരനായി മുസ്തഫ മാറി. കൂടെയുള്ളവര്‍ കൈമെയ് മറന്ന് അവന്റെ കൂടെ നിന്നതോടെ പലപ്പോഴും ‘ആഴി’ അത്ഭുതം കാണിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും മാത്രം ജയിച്ചിരുന്ന ‘ആഴി’ പോകെപ്പോകേ ഫൈനലിലെത്തി കപ്പും കൊണ്ടുവരാന്‍ തുടങ്ങി. മൊഗ്രാല്‍ ബ്രദേഴ്സ് മൊഗ്രാല്‍, കോസ്മോസ് പള്ളിക്കര, റെഡ്സ്റ്റാര്‍ കീക്കാങ്കോട്ട്, സെവന്‍സ്റ്റാര്‍ ഇളമ്പച്ചി തുടങ്ങിയ നാട്ടിലെ വലിയ ടീമുകളെ തോല്‍പ്പിക്കാന്‍ അവര്‍ക്കായി. അവനും അവന്റെ ടീമിനും ആരാധകര്‍ ഉണ്ടായി. ‘ആഴി’ കളിക്കാത്ത മത്സരങ്ങളില്‍ മുസ്തഫയെ തങ്ങളുടെ ടീമിന് വേണ്ടി ഇറക്കാന്‍ വരെ ആളുകള്‍ വന്നു.

തെറം
August 01, 2026ലോഡ്ജിന്റെ വഴിവക്കില്‍ കിടന്നിരുന്ന ഒരു ഭിക്ഷക്കാരന് ഖസാക്കില്‍ നിന്നുയരുന്ന കവിതകള്‍ കേള്‍ക്കുകയും കേട്ടുകേട്ട് അയാള്‍ അതൊക്കെ ഹൃദിസ്ഥമാക്കുകയുമുണ്ടായി. ഭിക്ഷാടനത്തിനൊപ്പം കവിത കേട്ടുണ്ടായ തരിപ്പില്‍ അയാള്‍ കവിത കുറിക്കാനും തുടങ്ങി. നാല് വരികളില്‍ ഒതുങ്ങുന്ന ഹൈക്കു കവിതകളായിരുന്നു അയാളുടേത്. അയാള്‍ മരിച്ചപ്പോള്‍ അയാളുടെ ഭാണ്ഡത്തില്‍നിന്ന് കൂട്ടിവച്ച പൈസയ്ക്കൊപ്പം ആ കവിതകളും കണ്ടെടുത്തു. ആ കവിതകള്‍ പുസ്തകമാക്കാന്‍ ചിലര്‍ ശ്രമിച്ചതാണ്. ചാരായം കുടിച്ച് ഭാണ്ഡത്തിലെ പൈസ ചിലര്‍ തീര്‍ത്തതല്ലാതെ കവിതകള്‍ അച്ചടിക്കപ്പെട്ടില്ല. എന്നാലും ലഹരി അയാളുടെ കവിതകളെ വാമൊഴിയായി പടര്‍ത്തി. ‘‘ഈ ഭ്രാന്തന്ഭൂമിയില് ഇനിയൊരു ജന്മമരുതേ... സങ്കടമല്ലാതെ മറ്റെന്തുണ്ടീ ഭൂമിയില്‍..!'' എന്ന വരികളും ‘‘എല്ലാം കഴിയുമവസാനം ബാക്കിയായുള്ളതെന്ത്..? ചോദിക്കുന്നൂ കാലത്തിന് വിഹഗം. ഒന്നുമേയില്ല, വെറും ശൂന്യതതന്‍ ഇരുള്‍ഗുഹ മാത്രം..!!'' എന്ന വരികളും ആളുകള്‍ക്കിടയില്‍ അങ്ങനെ മരിക്കാതെ കിടന്ന രണ്ട് കവിതകളായിരുന്നു.

തെറം
July 27, 2026സീനത്തിലും അത് സംഭവിച്ചു. വീട്ടുകാരുടെ എതിർപ്പ് നോക്കാതെ അവൾ അവന്റെ കൂടെ ഇറങ്ങിപ്പോയി. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്നതുപോലെ ഒപ്പം ജീവിച്ചപ്പോഴാണ് ഹമീദിനെ അവൾക്ക് മനസ്സിലാകുന്നത്. ആരോടും സ്നേഹമില്ലാത്ത ലോകത്തോട് പകയും വെറുപ്പും മാത്രമുള്ള ഭൂലോക നാറിയാണ് അവനെന്ന് സീനത്ത് വേദനയോടെ തിരിച്ചറിഞ്ഞു. ആദ്യമൊക്കെ സ്വയം ഉണ്ടാക്കിയ വിധിയെ പഴിച്ച് ഹമീദ് കൂർക്കം വിളിക്കുന്ന രാത്രികളിൽ അവൾ കരയാറുണ്ടായിരുന്നു. ഒരിക്കലും അഴിക്കാൻ കഴിയാത്ത കുരുക്കിലാണ് താൻ പെട്ടിരിക്കുന്നത് എന്ന് ഉറപ്പായപ്പോൾ ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണം എന്ന ചൊല്ലുപോലെ അവൾ മനസ്സിനെ മാറ്റി. ഹമീദിൽനിന്ന് അവൾ വെറുക്കാനും നേരും നെറിയും കാട്ടാതിരിക്കാനും പഠിച്ചു.

തെറം
July 18, 2026‘‘ഒരാള്‍ മരണത്തെ മനസ്സിലാക്കുമ്പോള്‍ ജീവിതത്തെ മനസ്സിലാക്കുന്നു. ഒരു മനുഷ്യന്റെ ജീവിതം എന്നത് കോടിക്കണക്കിന് മനുഷ്യര്‍ ജീവിച്ചിരുന്നതിന്റെ തുടര്‍ച്ചയാണെന്നും അവരെപ്പോലെ തന്നെ താനും തീരുമെന്നും ഒരിക്കല്‍ ആരുടെയും ഓർമയില്‍ നില്‍ക്കാതെ മാഞ്ഞുപോകുമെന്നും ഒരാള്‍ തിരിച്ചറിയുന്ന നിമിഷം അയാള്‍ ജീവിതത്തെയും മരണത്തെയും ഉള്ളിലേക്ക് എടുക്കുന്നു. നോക്കൂ, ഞാന്‍ മരിച്ചാല്‍ ചിലപ്പോള്‍ എന്റെ പ്രിയപ്പെട്ടവളും മക്കളും എന്നെ സ്നേഹിച്ചിരുന്നവരും എന്നെ വെറുത്തവരും എന്നെ ഓര്‍ക്കുമായിരിക്കും. അവര്‍ മരിച്ചാല്‍ ചിലപ്പോള്‍ അവരുടെ മക്കള്‍ ഓര്‍ക്കുമായിരിക്കും. ആ തലമുറയോടെ നമ്മള് ഓര്‍മയില്‍നിന്ന് മാഞ്ഞുപോകും. നമ്മള് ഓര്‍ക്കപ്പെടുന്ന അവിടെ വരെ മാത്രമേയുള്ളൂ ജീവിച്ചിരുന്നു എന്നുള്ള ഈ ഭൂമിയിലെ അവശേഷിപ്പ്. അവിടെ കൊണ്ട് അവിടം മുതല്‍ ഞാന്‍ മാഞ്ഞു പോകുന്നു. അങ്ങനെയുള്ള മനുഷ്യര്‍ മാഞ്ഞുപോയ മണ്ണിലിരുന്നാണ് നമ്മള് അസൂയപ്പെടുന്നത്, തര്‍ക്കിക്കുന്നത്, നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാം നശിച്ചുപോകുന്നതാണെന്നും മനുഷ്യര്‍ മനസ്സിലാക്കുന്ന നേരം അവരുടെ മത്സരം അവസാനിക്കുന്നു.

തെറം
July 13, 2026വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തിവെയില്‍ ഉറങ്ങിയൊരു സന്ധ്യയില്‍ ഭ്രാന്ത് പിടിച്ചെത്തിയ കൊടുങ്കാറ്റില്‍ തലയടിച്ചുവീണ കാട്ടുമരങ്ങളില്‍ മാന്ത്രികന്റെ കണ്ണെത്തി. മണ്ണ് വിഴുങ്ങിക്കൊണ്ടിരുന്ന ആ മരങ്ങള്‍ക്കിടയില്‍ അയാള്‍ കോലുകൊണ്ടൊരു വട്ടം വരച്ചു. അയാള്‍ക്ക് തൊട്ടുപിറകിലായി നിന്നിരുന്ന ബാധ കയറിയ മനുഷ്യന് മുന്നോട്ട് ചാടിവന്ന് മണ്ണ് വിഴുങ്ങിത്തുടങ്ങിയ മരങ്ങളിലൊന്നിന്റെ കൊമ്പ് പൊട്ടിച്ചെടുത്ത് വട്ടത്തിന് ചുറ്റിലുമായി കുഴിക്കാന്‍ തുടങ്ങി. ചതുപ്പ് നിറഞ്ഞൊരു ഗുഹയില്‍ കുടുങ്ങിപ്പോയൊരു ചെന്നായയുടെ ബാധ കയറിയ മനുഷ്യനായിരുന്നു അയാള്‍. കുഴിക്കുമ്പോഴും കുഴിയില്‍നിന്ന് മണ്ണ് മാറ്റുമ്പോഴും അയാള്‍ ചെന്നായയെ പോലെ മുരണ്ടുകൊണ്ടിരുന്നു. നാലാള് താഴ്ചയില്‍ കുഴിയെടുത്ത് നടുനിവര്‍ത്തുമ്പോള്‍ അയാളുടെ മുരള്‍ച്ച നിന്നു. ചെന്നായയെ പോലെ കുഴിയില്‍നിന്ന് ചാടി, അയാള്‍ കാട്ടിനുള്ളിലേക്ക് ഓടിപ്പോയി.

തെറം
July 04, 2026ആഫ്രിക്കയിലേക്കാണ് എരിയെയും മറ്റുള്ളവരെയും ബ്രിട്ടീഷുകാര്‍ കൊണ്ടുപോയത്. നരകമായിരുന്നു അവര്‍ക്ക് ആഫ്രിക്ക. അവിടെയുള്ള അടിമകള്ക്കൊപ്പം അവര്‍ക്ക് എല്ല് മുറിയെ പണിയെടുക്കേണ്ടി വന്നു. രോഗങ്ങള്‍ വന്ന് ഉടലാകെ വാരിച്ചുറ്റിയാലും സായിപ്പന്മാര് അവരെ വെറുതെയിരിക്കാന്‍ വിട്ടില്ല. പലരും പണിയെടുക്കവെ തന്നെ ജീവിതമെന്ന നരകത്തില്‍നിന്ന് സ്വതന്ത്രരായി. നാട്ടില്‍നിന്ന് വന്നവര്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുന്നത് എരി അറിയുന്നുണ്ടായിരുന്നു. അത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു. പാതിരകളില്‍ ഉറക്കം കിട്ടാതെ അവശരായി ചുരുണ്ടവരോട് എരി കഥകള്‍ പറയാന്‍ തുടങ്ങി. മരണത്തിന്റെ നാളുകള്‍ എണ്ണിത്തുടങ്ങിയ ആളുകളായിരുന്നു അവര്‍. എരിയുന്ന കഥകള്‍ എരിയില്‍നിന്ന് പുറത്തുവന്നു. അത് നല്കുന്ന സാന്ത്വനത്തില്‍ അവര്‍ കണ്ണുകളടച്ചു.

തെറം
June 27, 2026എണ്‍പത് വര്‍ഷം മുമ്പ് മറയൂരിലെ കാട്ടില്‍ സമാധാനത്തോടെ ജീവിച്ചുവരികയായിരുന്നു അയാളും ഒമ്പത് വയസ്സുകാരിയായ മകള്‍ മാണിക്കവും. മകളെ പെറ്റിട്ട് എരിയുടെ പെണ്ണ് ജ്വരം വന്ന് മരിച്ചു. അതോടെ മാണിക്കത്തിന് എരിയും എരിക്ക് മാണിക്കവും മാത്രമായി. വറുതിയുണ്ടായിരുന്നെങ്കിലും ജീവിതം സ്നേഹത്താല്‍ ശാന്തമായി മുന്നോട്ട് പോകവെയാണ് കൊച്ചിയില്‍നിന്ന് പള്ളിക്കാര് കാട് കയറി വന്നത്. ആയുധവുമായി വന്നവര്‍ കാടിന്റെ മക്കളെ കെട്ടിയിട്ട് കൊച്ചിയിലേക്ക് നടത്തിച്ചു. അവരില്‍ എരിയും മാണിക്കവും കെട്ടപ്പെട്ടു. ചന്തയ്ക്കടുത്തായുള്ള പള്ളിയില്‍ പള്ളിക്കാര് അവരെ വില്‍പ്പനയ്ക്ക് വച്ചു. തിങ്കളാഴ്ചമുതല്‍ ശനിയാഴ്ചവരെ അടിമച്ചന്തയും ഞായറാഴ്ചകളില്‍ മാത്രം പ്രാർഥനയും നടത്തുന്ന പ്രത്യേകതരം പള്ളിയായിരുന്നു അത്. ഞായറാഴ്ചകളില്‍ അവരെ ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ വലിച്ചിട്ടു. ശ്വാസം മുട്ടിക്കഴിയവെ പള്ളിയില്‍നിന്ന് കീര്‍ത്തനങ്ങള്‍ ഉയരും. കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെയാണ് കര്‍ത്താവെന്ന് പാടുന്നത് കേട്ട് ഇരുട്ടറയില്‍ ദീര്ഘനിശ്വാസമുയരും. ഒരിക്കലും വിളി കേള്‍ക്കാത്ത ദൈവത്തെ അവര്‍ മനസ്സുകൊണ്ട് ശപിക്കും. ശാപവാക്കുകളുടെ കൂരമ്പേറ്റ് ദൈവം ഒന്നിനും കൊള്ളാത്തവനാവും.

തെറം
June 20, 2026മുനീര്‍ നോക്കിയത് കുളിയനെയായിരുന്നില്ല, അവളെ ആയിരുന്നു. അതോടെ ദിവസത്തിലൊരു നേരമെങ്കിലും അവളെ കാണാന്‍ അവന് കൊതിയുണ്ടായി. ഉജ്ജിറയിലെ അവന്റെ ചാളയില്‍ നിന്ന് അവളുടെ ചാളയിലേക്ക് ദൂരമേറെയുണ്ടായിട്ടും അവന് വൈകുന്നേരങ്ങളില്‍ നടന്നുപോയി. അവളോട് ഇഷ്ടം പറയാന്‍ അവന് ആഗ്രഹിച്ചെങ്കിലും ഭയത്താല്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ദൂരെനിന്ന് ഒരുവന് തന്നെ കാണാന്‍ വരുന്നത് അവള് പതിയെ മനസ്സിലാക്കി. അത് പ്രേമത്താലുള്ള പ്രാന്താണെന്നും അവള് തിരിച്ചറിഞ്ഞു. അവന്റെ പ്രാന്ത് വൈകാതെ അവള്‍ക്കുമുണ്ടായി. പരസ്പരം പറഞ്ഞില്ലെങ്കിലും അവര്‍ ഇഷ്ടത്താല്‍ കാണാന്‍ തുടങ്ങി. കാണുമ്പോഴൊക്കെ അവന് അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ശംഖ്, പവിഴം, ചിപ്പികള്‍, മുത്തുമാല... എല്ലാം കടല്‍ അവന് സമ്മാനിച്ചത്. പട്ടിണിയുടെ പരിവട്ടത്തിലായിരുന്നു അവനെങ്കിലും അനുരാഗം പ്രയാസങ്ങളെ അലിയിച്ചു. പ്രേമം സങ്കടമോചനത്തിന്റെ ഒറ്റമൂലിയാണല്ലോ..!

തെറം‐ 32
June 15, 2026പിറ്റേന്നത്തെ പുലരിയില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ മുഹമ്മദ് മുനീറിനടുത്താണ് ഇരുന്നത്. അതുവരെ രണ്ടാളും പരസ്പരം സംസാരിച്ചിരുന്നില്ല. പ്രഭാതകൃത്യങ്ങള്‍ ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴും പലരും പലതും പറയുന്നുണ്ടായിരുന്നിട്ടും അവര്‍ മാത്രം ഒന്നും മിണ്ടിയില്ല. ശരിക്കും അത് സ്വപ്നമായിരുന്നോ... മുനീറില്‍ തലേന്നത്തെ സംശയം വീണ്ടും ഉണര്‍ന്നു. വളരെ പതുക്കെയാണ് മുഹമ്മദ് ഭക്ഷണം കഴിക്കുന്നതെന്ന് മുനീര്‍ ശ്രദ്ധിച്ചു. പൂവിനെ തൊടുന്നത്ര മൃദുലമായി, ആകര്‍ഷണത്തോടെ. കാണുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കൊതി തോന്നുന്നത് പോലെ. ആഹാരം കഴിക്കുന്നത് കണ്ടാല്‍ ആളിന്റെ കാമവും അറിയാം. സ്നേഹത്തിന്റെയും ആസക്തിയുടെയും സൗന്ദര്യം നിറഞ്ഞതാണോ, വേഗത്തില്‍ തീര്‍ക്കുന്നതാണോ, വഴിപാട് പോലെ ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണോ എന്നൊക്കെ. മുനീറിന് അങ്ങനെ തോന്നി.

തെറം ‐31
June 08, 2026കടച്ചിലിന്റെ കൊടുമുടിയില്‍ ഇടറുമ്പോഴും പണ്ടെപ്പോഴോ സ്വപ്നത്തില്‍ കണ്ട കുന്നിന്‍പുറത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിപ്പെട്ടതിന്റെ ആശ്ചര്യം അവനില്‍ വട്ടംകറങ്ങി. ആ സ്വപ്നത്തിലെ മലമുകളില്‍ കാറ്റ് ഭ്രാന്ത് പിടിച്ചതുപോലെ ആഞ്ഞുവീശുന്നുണ്ടായിരുന്നു. കാറ്റിന്റെ ചൂളംവിളി ചുറ്റിലും പടര്‍ന്നിരുന്നു, ചെരിഞ്ഞും ചാഞ്ഞും ചുറഞ്ഞും ചുറ്റിത്തിരിഞ്ഞും... കാറ്റാടിമരങ്ങള്‍ക്ക് കാറ്റിന്റെ ഉന്മാദത്തില് സ്വബോധം നഷ്ടപ്പെട്ടു. തല പൊട്ടിപ്പോകുമെന്ന പേടി പോലുമില്ലാതെ മരങ്ങള്‍ മുടിയഴിച്ചിട്ട് ആടവെ ബോധം പോവാത്ത കാറ്റാടികളിലൊന്നിന് മനസ്സിലായി- കാറ്റ് മനുഷ്യമനസ്സ് പോലെയാണ്... അത് ഉറങ്ങും, തിരിയും, പറക്കും, വട്ടം കറങ്ങും, എപ്പോഴെങ്കിലും ഉണരും...

തെറം‐30
May 30, 2026മൂവരും സ്വർണം കടത്തിയത് ഒന്നിച്ചായിരുന്നില്ലെങ്കിലും ചെയ്യുന്ന പ്രവൃത്തികൊണ്ട് അവര്‍ സിസിലിയന് മാഫിയ എന്ന് വിളിക്കപ്പെട്ടു. ഇറ്റലിയിലെ സിസിലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാഫിയ സംഘമായിരുന്നു സിസിലിയന് മാഫിയ. അംഗങ്ങള്‍ക്കിടിയില്‍ കോസ നോസ്ട്ര എന്ന് അവര്‍ അറിയിപ്പെട്ടു. കള്ളക്കടത്ത്, ലഹരിവസ്തുക്കളുടെ കച്ചവടം, രാഷ്ട്രീയ അട്ടിമറികള്‍ എന്നിവയൊക്കെയായിരുന്നു അവര്‍ ചെയ്തുപോന്നിരുന്നത്. കാസർകോട്ടെ സിസിലിയന് മാഫിയ ആവട്ടെ ലഹരിയില്‍ നിന്ന് പൂർണമായും വിട്ടുനിന്നു. അവര്‍ സ്വർണം കടത്തി, രാഷ്ട്രീയത്തില്‍ ഇടപെട്ടു, കാമുകിമാരെയുണ്ടാക്കി, പാവങ്ങളെ കയ്യയച്ച് സഹായിച്ചു. പാവങ്ങളെ സഹായിച്ചാല്‍ കള്ളക്കടത്തുകാരന് എന്ന പേരുദോഷം പോവുമെന്നും അവര്‍ എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മൂവരും വിശ്വസിച്ചു. അത് ഒട്ടൊക്കെ ശരിയുമായിരുന്നു. മൂവരുടെയും വീടും സമ്പത്തും കണ്ട് പലര്‍ക്കും കണ്ണുകടിയുണ്ടായി. തരുന്ന പണമോര്ത്ത് കണ്ണുകടിയെ ആളുകള്‍ മനസ്സില്‍ കടിച്ചുപിടിച്ചു.

തെറം‐29
May 23, 2026‘‘എടാ മുനീറേ... ഏത് വഴിക്കാ നീ പോവ്ന്ന്...!'' കുറച്ചപ്പുറത്തുനിന്ന് ഒരു വിളി വന്നു. അവന് തിരിഞ്ഞുനോക്കി, അബ്ബാസ്. മുനീറിന് ഓടാന്‍ തോന്നി. അവന് നിന്നിടത്തുനിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല. ‘‘വഴി തെറ്റിപ്പോയി...'' അടുത്തെത്തിയ അബ്ബാസിനോട് അവന് ഒച്ച താഴ്ത്തിക്കൊണ്ട് കള്ളം പറഞ്ഞു. അത് പറയുമ്പോള്‍ അവന് വിറയലടക്കാന് ശ്രമിച്ചതാണ്. എന്നിട്ടും വാക്കുകളില്‍ നേരിയ വിറ പടര്‍ന്നു. ‘‘നിനക്ക് വഴിതെറ്റിയെന്ന് എനിക്ക് മനസ്സിലായി...'' അബ്ബാസിന്റെ വാക്കുകള്‍ക്ക് മുനവച്ചു. അത് മുനീറിന് മനസ്സിലായി. മുനീറില്‍നിന്ന് അബ്ബാസ് കെട്ട് പിടിച്ചുവാങ്ങി. വായില്‍ നിറഞ്ഞ ഉമിനീര് പുറത്തു തുപ്പിക്കൊണ്ട് അബ്ബാസ് വാക്കുകളുടെ മുന കൂടുതല്‍ കൂര്‍പ്പിച്ചു. ‘‘നായിന്റാമോനെ... ഇരിക്ക്ന്നതിന് മുന്നേ കാല് നീട്ടാന്‍ നില്ക്കല്ല... അവര്‍ നിന്റെ അണ്ടി ചെത്തിക്കളയും...'' മൂനീര്‍ ഉത്തരം പറയാതെ തലകുനിച്ചു.

തെറം ‐28
May 16, 2026കടലില്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും കടപ്പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. അവരുടെ സംസാരവും കൂക്കുവിളിയും കേട്ട് കടലും കരയും ഉണര്‍ന്നപ്പോള്‍ മുനീറും മണലില്‍ നിന്ന് എഴുന്നേറ്റു. പിറ്റേന്ന് അബ്ബാസ് മസ്താന്റെ കഥ തുടരുമെന്ന് മുനീര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മസ്താന്റെ കഥ അബ്ബാസ് പൂര്‍ത്തിയാക്കിയില്ല. അവന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും ഛോട്ടാ രാജനെക്കുറിച്ചും അങ്ങനെയങ്ങനെ പലരെക്കുറിച്ചും മുനീറിന് പറഞ്ഞുകൊടുത്തു. അബ്ബാസ് പറഞ്ഞ ഒരു ജീവിതവും മുനീര്‍ ഇന്നേവരെ കേട്ടിട്ടുണ്ടായിരുന്നില്ല. ഇവന് ഇതൊക്കെ എവിടുന്ന് കിട്ടുന്നുവെന്ന് മാത്രം മുനീറിന് മനസ്സിലായില്ല. ഒമറാകട്ടെ അവരുടെ സംസാരത്തില്‍ ഒട്ടും ഇഷ്ടം കാണിച്ചില്ല. ഉമ്മ പഠിപ്പിച്ച അക്ഷരങ്ങള്‍ അവന് കടപ്പുറത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ഹിംസയുടെ കഥയായിരുന്നു മുനീര്‍ കേട്ടതെങ്കില്‍ സല്ക്കഥകളായിരുന്നു ഒമര്‍ കേട്ടത്. ആ കഥകള്‍ അവന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. അതിലൊരു കഥ തുളുനാട്ടിനെക്കുറിച്ചായിരുന്നു.

തെറം ‐27
May 11, 2026ദാവൂദ് ഇബ്രാഹിമിന്റെ കാര്യക്കാരായിരുന്നു അവര്‍. ദാവൂദിന് വേണ്ടി അവര്‍ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും കടല്‍ത്തീരങ്ങളില്‍ അവര്‍ തോണികളില്‍ സ്വർണമിറക്കി. നിരത്തുവഴി അത് ബോംബെയിലെത്തിച്ചു. അതില്‍ വലിയ ലാഭം അവര്‍ക്കുമുണ്ടായി. കാസർകോട്ടെ വലിയ കള്ളക്കടത്തുകാരായും വലിയ പണക്കാരായും അവര്‍ താമസമേതുമില്ലാതെ മാറിക്കഴിഞ്ഞിരുന്നു. ഈ കഥയൊക്കെ അഹമ്മദിന് അറിയാമായിരുന്നു. ചങ്കൂറ്റമുള്ളവരുടെ പണിയാകുന്നു കടത്ത്. ധൈര്യം കെട്ടാല്‍ കടത്തുകാരന് അസ്തമിക്കും. അതും അഹമ്മദിന് അറിയാമായിരുന്നു. അഹമ്മദിന്റെ സഹോദരന്മാര്ക്കൊന്നും ഇല്ലാത്ത സാധനമായിരുന്നു ചങ്കൂറ്റം. അഹമ്മദിന് ഉള്ളതും. കാസർകോട്ടെ പേരെടുത്ത കള്ളക്കടത്തുകാരനാവാന് അവന് ആഗ്രഹിച്ചതും ചങ്കൂറ്റത്തിന്റെ പുറത്തുതന്നെ.






