'എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; അവകാശവാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പാക് സാമ്പത്തിക കാര്യ മന്ത്രാലയം അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതൽ വായ്പകൾക്കായി അഭ്യർഥിക്കുന്ന പാകിസ്ഥാന്റെ ഒരു പോസ്റ്റ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വായ്പ അഭ്യർഥിച്ച് ഞങ്ങൾ ട്വീറ്റ് ചെയ്തിട്ടില്ല.എക്സ് അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്- പാകിസ്ഥാന്റെ സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കൂടുതലും പുരുഷ വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആഴ്ചകൾക്ക് ശേഷം ഇന്ത്യയുമായുള്ള സംഘർഷം കുറയ്ക്കാൻ അന്താരാഷ്ട്ര പങ്കാളികൾ സഹായിക്കണമെന്ന് മന്ത്രാലയത്തിന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണെന്ന് വ്യക്തമാണ്. ഏകദേശം 8.8 ബില്യൺ യുഎസ് ഡോളർ കടബാധ്യതയുള്ള പാകിസ്ഥാൻ ഐഎംഎഫിന്റെ നാലാമത്തെ വലിയ കടക്കാരനാണ്. ഇന്ത്യയുമായുള്ള സംഘർഷം തുടർച്ചയായി വർദ്ധിക്കുന്നത് പാകിസ്ഥാന്റെ വളർച്ചയെ ബാധിക്കുമെന്നും സാമ്പത്തിക ഏകീകരണത്തെയും മാക്രോ ഇക്കണോമിക് സ്ഥിരതയെയും ബാധിക്കുമെന്നുമാണ് വിധഗ്ദർ വ്യക്തമാക്കുന്നത്.
പാക്കിസ്ഥാൻ, പാക് അധീന കശ്മീർ (പിഒകെ) എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതിനെ തുടർന്ന് സംഘർഷം രൂക്ഷമായി. ഇതിൽ ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവൽപൂരും ലഷ്‌കർ-ഇ-തൊയ്ബയുടെ മുരിദ്‌കെയിലെ താവളവും ഉൾപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടുള്ള ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്.
ഇതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്‌ച രാത്രിയോടെയാണ് പാകിസ്ഥാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായത്. ഈ ആക്രമണത്തെ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പാക് ആക്രമണം നടന്ന സ്ഥലങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റോഡ് മാർഗം ജമ്മുവിലെത്തി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ഒമർ അബ്‌ദുള്ള സന്ദർശിച്ചു.









0 comments