നിന്ദിതരെയും പീഡിതരെയും ചേർത്തു നിർത്തി; ആത്മീയതയിലൂടെ വിപ്ലവം നടത്തിയ മാർപാപ്പ


ശീതൾ എം എ
Published on Apr 21, 2025, 02:52 PM | 1 min read
ഒരിക്കൽ ഏഴുമക്കളുടെ അമ്മയായ ഒരു സ്ത്രീ ഫ്രാൻസിസ് മാർപാപ്പ പള്ളി വികാരിയായിരുന്ന സമയത്ത് അദ്ദേഹത്തെ കാണുവാനായി എത്തി. വലിയ ദു:ഖവും പാപബോധവും അവരുടെ മുഖത്ത് പ്രകടമായിരുന്നു. കണ്ടമാത്രയിൽ തന്നെ അതു മനസിലാക്കിയ വികാരി അവരെ സന്തോഷപൂർവ്വം സ്വീകരിക്കുകയും അവരുടെ വിഷമം ചോദിക്കുകയും ചെയ്തു.
രണ്ടു പുരുഷന്മാരിൽ ജനിച്ച തന്റെ ഏഴുമക്കളും മാമോദീസ മുക്കിയിട്ടില്ല.., നിയമാനുസൃതമല്ലാത്ത ജീവിതവും സാമ്പത്തിക പരാതീനതകളും അവളെ സമൂഹത്തിൽ ഒറ്റപ്പെട്ടവളാക്കി തീർത്തു. ഏഴുമക്കൾക്കും വേണ്ടുന്ന ഏഴ് തലത്തൊട്ടപ്പന്മാരെയും അമ്മമാരെയും കണ്ടുപിടിക്കാൻ അവൾക്കായില്ല. മാത്രമല്ല കണ്ടറിഞ്ഞ് ആ സ്ത്രീയെ സഹായിക്കുവാനും ആരും ഉണ്ടായില്ല. ഇതെല്ലാമായിരുന്നു അവളുടെ വിഷമം.
എന്നാൽ ഫ്രാൻസിസ് ഇതെല്ലാം കേട്ട് ആ സ്ത്രീയോട് പറഞ്ഞു ഒരു തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും കൂട്ടിക്കൊണ്ടു വരൂ അവർ തന്നെ ഏഴുപേരുടെയും തലതൊട്ടപ്പനും തലതൊട്ടമ്മയും ആയാൽ മതി. മാമോദീസ ഞാൻ നടത്താം എന്ന് സധൈര്യം പറയുകയും ആ സ്ത്രീയുടെ ഏഴു മക്കളുടെയും മാമോദീസ സ്വന്തം ചെലവിൽ അരമനയുടെ ചാപ്പലിൽ ചായ സൽക്കാരമടക്കവും നടത്തുകയും ചെയ്തു.
മാമോദീസാ ദിവസത്തെ പ്രസംഗത്തിലൂടെ ഏഴുമക്കളെയും സമൂഹത്തിനു സമ്മാനിച്ച സ്ത്രീയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു ഫ്രാൻസിസ്. അതുവരെയും സമൂഹം മാറ്റി നിർത്തപ്പെട്ട ആ നിരാലംഭയായ സ്ത്രീക്ക് എല്ലാ അന്തസോടും കൂടെ ഈ സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് ഉറപ്പിക്കുക കൂടിയാണ് അന്ന് പള്ളി വികാരിയായിരുന്ന ഫ്രാൻസിസ് മാർപാപ്പ ചെയ്തത്. പള്ളി വികാരിയെന്ന നിലയിലും അദ്ദേഹത്തിന്റെ ആത്മീയതയിലൂടെ ഒരുപാട് സാമൂഹീക പരിഷ്കരണം നടത്താൻ അദ്ദേഹത്തിനായി എന്നത് ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനും സ്വീകാര്യനുമാക്കുന്നു.
സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നും അതിനെ കുറ്റകരമെന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങളെ അനീതിയെന്നും ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും ബിഷപ്പുമാർ എല്ലാവരുടെയും അന്തസ് തിരിച്ചറിയുംവിധം മാറ്റത്തിന് തയാറാകേണ്ടതുണ്ടെന്നും ധൈര്യപൂർവ്വം അഭിപ്രായപ്പെട്ടയാളാണ് ഫ്രാൻസിസ് മാർപാപ്പ.









0 comments