ശ്രീലങ്കയിൽ വ്യാപക കൃഷി നാശം; വന്യജീവി സെൻസസ് ആരംഭിച്ചു

photo credit: X
ദാംബുള്ള: വ്യാപകമായ രീതിയിൽ വിളകൾ നശിക്കുന്നതിനാൽ വന്യജീവി സെൻസസ് ആരംഭിച്ച് ശ്രീലങ്ക. കുരങ്ങുകൾ, മയിലുകൾ, മലയണ്ണാൻ എന്നിവയെയാണ് സെൻസസിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതലാണ് കണക്കെടുപ്പ്.
ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയുടെ 8 ശതമാനം കാർഷിക മേഖലയാണ്. ജനസംഖ്യയുടെ 81 ലക്ഷം ആളുകൾ കൃഷിയെയാണ് ആശ്രയിക്കുന്നത്.
കയറ്റുമതി വികസന ബോർഡിന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ നാളികേര ഉൽപന്ന കയറ്റുമതിയിൽ നാലാമത്തെ രാജ്യമാണ് ശ്രീലങ്ക. കൂടാതെ പ്രതിവർഷം ഏകദേശം 300 കോടി കശുവണ്ടിയും മറ്റ് ധാന്യങ്ങളും രാജ്യത്ത് ഉത്പാദിപ്പിക്കുന്നു.
എന്നാൽ കുരങ്ങുകൾ, മയിലുകൾ, മലയണ്ണാൻ എന്നിവ മൂലം കടുത്ത വിളനാശമാണ് ശ്രീലങ്ക അനുഭവിക്കുന്നത്. അതേതുടർന്ന് ആളുകൾ കൃഷി ഉപേക്ഷിക്കുന്നു. മൊത്തം കാർഷിക ഉൽപാദനത്തിന്റെ 20 ശതമാനത്തോളമാണ് ഇതു മൂലം നഷ്ടമായത്. ഓരോ വർഷവും 9 കോടിയോളം തേങ്ങ നഷ്ടപ്പെടുന്നതായി കണക്കാക്കപ്പെടുന്നതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി നമൽ കരുണരത്നെ റോയിട്ടേഴ്സിനോട് പറഞ്ഞു.
കാർഷിക മേഖലകളിൽ ഈ മൃഗങ്ങൾ എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നതിനുള്ള ആദ്യപടിയാണ് സെൻസസ്. ഫെബ്രുവരിയിൽ ഒരു കുരങ്ങൻ കാരണം ശ്രീലങ്കയിൽ വൈദ്യുതി തടസമുണ്ടാകുകയും മൂന്ന് ദിവസം വൈദ്യുതി മുടങ്ങുകയും ചെയ്‌തിരുന്നു.









0 comments