കുടിയേറ്റക്കാരെ വേട്ടയാടി ട്രംപ്: യുഎസിൽ പ്രക്ഷോഭം ശക്തം

ലൊസ് ആഞ്ചലസ്: പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുടിയേറ്റ നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിനെച്ചൊല്ലി സുരക്ഷാസേനയും ജനങ്ങളും ഏറ്റുമുട്ടൽ തുടരുന്നു. ലൊസ് ആഞ്ചലസിലെ കുടിയേറ്റ പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. സൻ ഫ്രാൻസിസ്കോയിൽ കുറഞ്ഞത് 60 പേരെ അറസ്റ്റ് ചെയ്തു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൗരന്മാർക്ക് ജാഗ്രതാമുന്നറിയിപ്പ് നൽകി. പ്രതിഷേധം നിയന്ത്രിക്കാൻ ട്രംപ് നാഷണൽ ഗാർഡിനെ വിന്യസിച്ചതിനെതിരെ കലിഫോർണിയ ഗവർണർ കേസ് ഫയൽചെയ്തു.
ഇടതുപക്ഷത്തിന്റെ നിയമലംഘനം തടയാൻ അധികാരം ഉപയോഗിക്കുമെന്ന വാഗ്ദാനം പാലിക്കാൻ ട്രംപിന് പ്രതിഷേധങ്ങൾ അവസരം നൽകിയെന്ന് ചില പാശ്‌ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഒരുലക്ഷം അറസ്റ്റ് രേഖപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇമിഗ്രേഷൻ റെയ്ഡുകൾ ശക്തമാക്കിയത്.
അതിനിടെ, പന്ത്രണ്ട് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്ക് നിലവിൽവന്നു.
"ഭീകരരെ’ ഇറക്കുമതി ചെയ്യുന്നത് തടയാൻ അത്യാവശ്യമാണെന്ന് അവകാശപ്പെട്ടാണ് ട്രംപ് കഴിഞ്ഞയാഴ്ച യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ലിബിയ, യെമൻ, ഛാഡ്, എറിത്രിയ, ഇക്വറ്റോറിയൽ ഗിനി, ഹെയ്‌തി, മ്യാൻമർ, കോംഗോ റിപ്പബ്ലിക്, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരർക്ക് ഉത്തരവ് ബാധകമാണ്. ക്യൂബ, വെനസ്വേല, ലാവോസ്, ബുറുണ്ടി, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.









0 comments