പ്രതിരോധ ബന്ധങ്ങൾ മാറുന്നു
പാകിസ്ഥാൻ നാവിക മേധാവി ബംഗ്ലാദേശിൽ

ഡാക്ക: ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധബന്ധങ്ങൾ ശക്തിപ്പെടുന്നതായുള്ള വാർത്തകൾക്കിടെ പാക് നേവൽ മേധാവി അഡ്മിറൽ നവീദ് അശ്‌റഫ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശിൽ എത്തി.
ബംഗ്ലാദേശ് സേനാമേധാവി ജനറൽ വാക്കർ-ഉസ്-സമാനും നേവൽ മേധാവി അഡ്മിറൽ എം നസ്മുൽ ഹസനുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. സൈനിക സഹകരണവും പരിശീലനപരിപാടികളും ഭാവിയിലേക്കുള്ള സഹകരണ സാധ്യതകളും ചർച്ചയായതായി പ്രതിരോധമന്ത്രാലയത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ISPR) വിഭാഗം അറിയിച്ചു.
യോഗത്തിൽ പാകിസ്ഥാൻ ഹൈക്കമ്മീഷണർ, നേവൽ പ്രതിനിധി സംഘാംഗങ്ങൾ, ബംഗ്ലാദേശ് നേവിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ബംഗ്ലാദേശിലെ തെക്കുകിഴക്കൻ തുറമുഖമായ ചട്ടോഗ്രാമിൽ പാകിസ്ഥാൻ നേവിയുടെ യുദ്ധക്കപ്പൽ പിഎ.എസ് സൈഫ് (PNS SAIF) നങ്കൂരമിട്ടത് നാല് ദിവസം മുൻപ് വാർത്തായായിരുന്നു. 1971 ന് ശേഷം ആദ്യമായാണ് ഒരു പാകിസ്ഥാൻ നാവികസേനാ യുദ്ധക്കപ്പൽ ബംഗ്ലാദേശിൽ നങ്കൂരമിടുന്നത്.

പാകിസ്ഥാൻ സംയുക്ത സേനാ മേധാവി ജനറൽ സഹിർ ഷംസാദ് മിർസ ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. രണ്ടാഴ്ച മുൻപ് നടന്ന ഈ സന്ദർശനത്തിൽ ഇടക്കാല ഭരണനേതാവ് മുഹമ്മദ് യൂനുസിനെയും മൂന്ന് സേനാമേധാവിമാരെയും കണുകയും ചർച്ചകൾ നടത്തുകയും ചെയ്തു.
ഇതിനിടെ പാകിസ്ഥാൻ ബംഗ്ലാദേശ് മാതൃകയിൽ സംയുക്ത സേനാ മേധാവിയെ നിയമിക്കാൻ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നതായി വാർത്തകൾ വന്നു. 27 ാം ഭേദഗതി ബിൽ സംയുക്ത പാർലമെന്റും ദേശീയ അസംബ്ലിയും പാസാക്കിയ ശേഷം പ്രസിഡന്റിന്റെ ഒപ്പ് കാത്തിരിക്കയാണ്. നിലവിലെ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ നവംബർ 27 ന് സ്ഥാനമൊഴിയുന്നതോടെ ഈ പദവിയിലേക്ക് ഉയർത്തപ്പെടും എന്നാണ് റിപ്പോർട്. എല്ലാ സേനാ വിഭാഗത്തിന്റെയും കമാൻഡ് ഏകീകരിക്കുമോ എന്നത് വ്യക്തമല്ല.
ബംഗ്ലാദേശിൽ 2024 ജൂലൈയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് ഭരണകൂടം പുറത്താക്കപ്പെട്ടു. ഇതിന് ശേഷം ബംഗ്ലാദേശ്-പാകിസ്ഥാൻ ബന്ധം ദൃഡപ്പെടുകയാണ്. ഇന്ത്യ പാക് സംഘർഷത്തിനിടയിലും ബംഗ്ലാദേശ് പാക് അനുകൂല പ്രസ്താവനയുമായി എത്തിയിരുന്നു.









0 comments