ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊലപ്പെടുത്തി; ജർമൻ നഴ്സിന് ജീവപര്യന്തം തടവ്

ആഹെൻ: രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി 10 രോഗികളെ വിഷാംശമുള്ള മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം തടവ്. ജർമനിയിലെ 44 വയസുള്ള പാലിയേറ്റീവ് കെയർ നഴ്സാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ.
പടിഞ്ഞാറൻ ജർമനിയിലെ വൂർസെലെനിലെ ഒരു ആശുപത്രിയിലാണ് സംഭവം. 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറ് മാസത്തിനിടെയാണ് ഇയാൾ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്.
ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ കിടപ്പുരോഗികളായ വയോധികരെ വിഷാംശമുള്ള മരുന്നുകൾ ഇൻജക്ഷൻ വഴി നൽകി കൊലപ്പെടുത്തിയത്. പ്രതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ആഹെനിലെ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവനുസരിച്ച്, ശിക്ഷാ കാലാവധിയിൽ 15 വർഷം പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിക്ക് പരോളിന് അർഹതയുണ്ടാകൂ.









0 comments