നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെച്ചു

കെ പി ശർമ ഒലി | Photo: FB/K P Sharma Oli
കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ കെ പി ശർമ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. സമൂഹമാധ്യമ സൈറ്റുകൾക്കുള്ള വിലക്ക് നീക്കിയിട്ടും വ്യാപക അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് രാജി. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം താൽക്കാലികമായി ഏറ്റെടുത്തു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വൈകുന്നേരം യോഗം ചേരും.
സമൂഹമാധ്യമ സൈറ്റുകൾ നിരോധിച്ചതിനെതിരായാണ് യുവാക്കൾ പ്രതിഷേധത്തിലേക്ക് കടന്നത്. പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ തിങ്കൾ രാത്രി സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം നേപ്പാൾ സർക്കാർ പിൻവലിച്ചിരുന്നു. 26 സമൂഹമാധ്യമ സൈറ്റുകളുടെ വിലക്കാണ് നീക്കിയത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നടന്ന അക്രമങ്ങളിലും വെടിവയ്‌പ്പിലും 19 പേർ കൊല്ലപ്പെട്ടു.
നേപ്പാൾ പാർലമെന്റ് മന്ദിരം ഉൾപ്പെടെ ആക്രമിക്കപ്പെട്ടിരുന്നു. ‘ജെൻ സി’ബാനറിൽ സ്കൂൾവിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനുപേരാണ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചത്. പൊലീസ് സംയമനം പാലിച്ചെങ്കിലും ചിലർ പാർലമെന്റ് സമുച്ചയത്തിലേക്ക് പ്രവേശിച്ചതോടെ പ്രകടനം അക്രമാസക്തമായി. ഇതോടെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചിരുന്നു.
സമയപരിധി നിശ്‌ചയിച്ചിട്ടും ആശയവിനിമയ–വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫെയ്സ്ബുക്ക്, വാട്ട്‌സാപ്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സൈറ്റുകൾ നേപ്പാൾ സർക്കാർ വിലക്കിയത്.









0 comments