രണ്ട് അമ്മമാർക്ക് ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാക്കളായി രജിസ്റ്റർ ചെയ്യാം: ഇറ്റാലിയൻ കോടതി

റോം: ഇറ്റലിയിൽ ഐവിഎഫിലൂടെ കുഞ്ഞ് ജനിച്ച സ്വവർഗ സ്ത്രീ ദമ്പതികൾക്ക് രണ്ടുപേർക്കും ഇനി മുതൽ രക്ഷിതാക്കളായി രജിസ്റ്റർ ചെയ്യാം. ഇതിൽ ഒരാൾ ബയോളജിക്കൽ മദർ (ജൈവിക അമ്മ) അല്ലെങ്കിൽപോലും ഇനി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാക്കളായി നിയമപരമായി അംഗീകരിക്കപ്പെടും. ഇറ്റാലിയൻ കോൺസ്റ്റിറ്റ്യൂഷണൽ കോർട്ടിന്റേതാണ് ചരിത്ര വിധി.
സ്വവർഗ ദമ്പതികളായ സ്ത്രീകളെ രണ്ട് പേരെയും നിയമപരമായ അമ്മമാരായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്ത 2004 ലെ നിയമത്തിന്റെ ഒരു ഭാഗമാണ് റദ്ദാക്കിയത്. ഇറ്റലിയിലെ എൽജിബിടിക്യൂ വിഭാഗം വിധിയെ സ്വാഗതം ചെയ്തു. അതേസമയം, സ്വവർഗ മാതാപിതാക്കൾക്ക് ജനിച്ച ആയിരക്കണക്കിന് കുട്ടികളെ "ഒരു അസ്തിത്വപരമായ തമാശയിലേക്ക്" അയയ്ക്കുമെന്ന് പ്രോ ലൈഫ് ആൻഡ് ഫാമിലി എന്ന അസോസിയേഷൻ പറഞ്ഞു.
കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ രക്ഷകർത്താക്കളായി സ്വർഗ ദമ്പതികൾ രജിസ്റ്റർ ചെയ്യുന്നത് സിറ്റി രജിസ്‌ട്രാറുകൾ തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. സമീപകാലത്ത് ചില സിറ്റി രജിസ്‌ട്രാറുകൾ ബയോളജിക്കൽ മദറിന്റെ പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താറുള്ളത്. പങ്കാളിയുടെ പേര് രേഖപ്പെടുത്താത്തതിനാൽ കുഞ്ഞിന്റെ മേൽ നിയമപരമായ അംഗീകാരം ബയോളജിക്കൽ മദറിന് മാത്രമായിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ സ്വവർഗ ദമ്പതികളായ രക്ഷിതാക്കൾക്ക് രണ്ട് പേർക്കും കുഞ്ഞിന്റെ മേൽ നിയമപരമായ അവകാശമുണ്ടാകും.
ഇറ്റലിയിൽ ഐവിഎഫിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. കൂടാതെ 2004 മുതൽ വാടക ഗർഭധാരണത്തിന് നിരോധനവുമുണ്ട്. വാടക ഗർഭധാരണത്തിലൂടെ കുട്ടികളുണ്ടാകാൻ വിദേശത്തേക്ക് പോകുന്ന ഇറ്റലിക്കാരെ കുറ്റക്കാരായി കണക്കാക്കുന്നതിനായി കഴിഞ്ഞ വർഷം ഇറ്റലി നിരോധനം കർശനമാക്കിയിരുന്നു. വാടക ഗർഭധാരണം തടയാൻ ജോർജിയ മെലോണി സർക്കാരാണ് നിയന്ത്രണങ്ങൾ പുതുതായി നടപ്പിലാക്കിയത്.









0 comments