പലസ്തീൻ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്താൻ ഇസ്രയേൽ; വ്യാപക വിമർശനം

ടെൽ അവീവ്: ബന്ദിമോചന കരാറിന്റെ ഭാഗമായി ഇസ്രയേൽ വിട്ടയക്കുന്ന പലസ്തീൻകാരിൽ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്താൻ നീക്കം. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാവും നാടുകടത്തുക.
ഈ സ്വാതന്ത്ര്യം കയ്‌പ്പേറിയതാണെന്ന് ബന്ദികളെ കാത്തിരുന്ന കുടുംബാംഗങ്ങൾ പ്രതികരിച്ചു. സംഭവത്തിൽ വിമർശനങ്ങളുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. ജനുവരിയിൽ വിട്ടയച്ച ചില തടവുകാരെ ടുണീഷ്യ, അൽജീരിയ, തുർക്കി എന്നീ രാജ്യങ്ങളിലേക്ക് നാടുകടത്തിയിരുന്നു.
വെടിനിർത്തൽ കരാർ പ്രകാരം ഗാസയിൽ ഹമാസ് പിടിച്ചുവച്ചിരുന്ന ബന്ദികളെയെല്ലാം കഴിഞ്ഞദിവസം ഇസ്രയേലിന് വിട്ടുകൊടുത്തിരുന്നു. ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശലംഘനമാണെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ താമർ ഖർമൊത് പ്രതികരിച്ചു.
കരാറിൽ ഇരട്ട നിലപാടാണ് ഇസ്രയേൽ സ്വീകരിക്കുന്നത്. മോചിപ്പിക്കുന്നവർ പലസ്തീൻ പൗരന്മാരാണ്. അവർക്ക് മറ്റൊരു രാജ്യത്തെ പൗരത്വമില്ല. അവരെ ചെറിയ ജയിലിൽ നിന്ന് മോചിപ്പിച്ച് വലിയ ജയിലിലേക്ക് അയക്കുകയാണ് ഇസ്രയേൽ ചെയ്യുന്നത്. ഇത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ദിമോചനം, വെടിനിർത്തൽ, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന കരാറിൽ നിഷ്കർഷിക്കുന്ന സമയത്തിനുള്ളിൽ ബന്ദികളെ വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ട്.









0 comments