ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ നേരിട്ടത് വലിയ നാശനഷ്ടങ്ങൾ, ഉപഗ്രഹ ഡാറ്റ പുറത്ത്

ടെല്‍അവീവ്: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ അഞ്ച് ഇസ്രായേലി സൈനിക താവളങ്ങൾ ആക്രമിച്ചതായി ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് ആദ്യമായി റിപ്പോർട്ട് ചെയ്തു.
സൈനിക സെൻസർഷിപ്പ് നിയമങ്ങൾ കാരണം ഇസ്രായേൽ പ്രതിരോധ സേനാ താവളങ്ങളിലും മറ്റ് സെൻസിറ്റീവ് സ്ഥലങ്ങളിലും നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങൾ ഇസ്രായേലിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരിക്കയാണ്. ഐഡിഎഫിന്റെ കർശനമായ സെൻസർഷിപ്പ് കാരണം റഡാർ ഡാറ്റ സ്‌ട്രൈക്കുകൾ പരസ്യമാക്കിയിട്ടില്ല. ഇറാൻ അവരുടെ മിസൈലുകൾ മികച്ച രീതിയിൽ കാലിബ്രേറ്റ് ചെയ്യാൻ അവ ഉപയോഗിച്ചേക്കാം എന്ന് വാദിച്ചാണ് ഇത്.
ആറ് റോക്കറ്റുകൾ അഞ്ച് സൈനിക താവളങ്ങൾ
എന്നാൽ ബ്രിട്ടീഷ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ആക്രമിക്കപ്പെട്ട താവളങ്ങളിൽ ടെൽ നോഫ് എയർബേസ്, ഗ്ലിലോട്ട് ഇന്റലിജൻസ് ബേസ്, സിപ്പോറിറ്റ് കവച, ആയുധ നിർമ്മാണ താവളം എന്നിവ ഉൾപ്പെടുന്നു. ടൈംസ് ഓഫ് ഇസ്രയേൽ തന്നെ ഈ വിവരം പുറത്തു വിട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായത് ഇസ്രയേൽ അംഗീകരിച്ചിരുന്നില്ല.
ജൂൺ 13 ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഐഡിഎഫ് താവളങ്ങൾ ആറ് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോർട്ട് പറയുന്നു. ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മറ്റ് 36 മിസൈലുകള്‍ ഇസ്രയേലിനുള്ളില്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 28 പേരുടെ മരണത്തിനിടയാക്കുകയും 240 കെട്ടിടങ്ങള്‍ക്കും രണ്ട് സര്‍വ്വകലാശാലകള്‍ക്കും, ഒരു ആശുപത്രിക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
കനത്ത ആക്രമണം നേരിട്ടപ്പോഴും 28 ഇസ്രായേലികൾ മാത്രമേ മരിച്ചുള്ളൂ. ഇത് രാജ്യത്തിന്റെ വിപുലമായ മുന്നറിയിപ്പ് സംവിധാനത്തെയും സൂചിപ്പിക്കുന്നു. ഒപ്പം ജനങ്ങൾ ബോംബ് ഷെൽട്ടറുകളും സുരക്ഷിത മുറികളും അച്ചടക്കത്തോടെ ഉപയോഗിച്ചതിനും തെളിവാണ് എന്നും ചൂണ്ടികാണിക്കുന്നു. ജനങ്ങളുടെ ജീവനെയും പ്രതിരോധിച്ചു.
ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ ടെലഗ്രാഫ് പ്രത്യേകമായി അടയാളപ്പെടുത്തി വിവരിക്കുന്നു. എണ്ണ, വൈദ്യുതി സൗകര്യങ്ങളിൽ ഏഴ് ആക്രമണങ്ങൾ ഉണ്ടായി. രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നായ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ഭാഗം തകർന്നു. ബീർ ഷെവയിലെ ബെൻ-ഗുരിയോൺ സർവകലാശാലയുടെ കാമ്പസിനോട് ചേർന്നുള്ള ആശുപത്രിയായ സൊറോക്ക യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന് വലിയ നാശനഷ്ടം ഉണ്ടായി. ഏഴ് ജനവാസ കേന്ദ്രങ്ങളിൽ ജീവിതം സ്തംഭിച്ചു.
മികച്ച പ്രതിരോധം, പക്ഷെ ഇറാനും തന്ത്രം മാറ്റി
ആക്രമണം 13,000-ത്തിലധികം ഇസ്രയേലികളെ ഭവനരഹിതരാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 500 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചത്. ഇതില്‍ ഭൂരിപക്ഷവും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. 12 ദിവസത്തെ യുദ്ധത്തിനിടയില്‍ 1100 ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതില്‍ ഒന്ന് മാത്രമാണ് ഇസ്രയേലിനുള്ളിൽ പതിച്ചത്. നിലവിലുള്ള മിസൈൽ ശേഷിയുടെ ഏകദേശം 25 മുതൽ 30 ശതമാനം വരെ മാത്രമേ ഇതുവരെ ഇറാൻ ഉപയോഗിച്ചിട്ടുള്ളൂവെന്നും റിപ്പോർട് പറയുന്നു.
ഏഴാം ദിവസത്തോടെ ഏകദേശം 16 ശതമാനം മിസൈലുകള്‍ ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളിലൂടെ കടന്നെത്തിയെന്ന് ഡാറ്റകളെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് വ്യക്തമാക്കി. ഇത് ക്രമേണ ആശങ്ക ഉയർത്തി.
ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചു. ഇത് ഇസ്രയേലിനെ ആശങ്കയിലാക്കി. ജനങ്ങളുടെ ഇടയിൽ വലിയ പ്രതിഷേധവും യുദ്ധത്തിനെതിരെ ഉയർന്നു. പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസം ഹമാസ് ആക്രമണത്തിന് വിധേയമായ കിബ്ബറ്റ് നിർ ഓസ് സന്ദർശിച്ചപ്പോഴും വലിയ പ്രതിഷേധം നേരിട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. യുദ്ധക്കൊതിയൻ എന്ന് വിളിച്ചാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്.
Related News
ഇറാന്‍ മിസൈലുകള്‍ മാറ്റി മാറ്റി പ്രയോഗിച്ചതും പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കാമെന്നും ടെലിഗ്രാഫ് അനുമാനിക്കുന്നു. ഒരേ നിര ആയുധങ്ങളും മേഖലയും മാത്രമല്ല ഉപയോഗിച്ചത്. യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് മിസൈലുകളില്‍ ഉപയോഗിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു.
“ഇസ്രായേൽ പ്രതിരോധ സേനയുടെ താവളങ്ങളിൽ, ഇന്നും നമുക്ക് റിപ്പോർട്ട് ചെയ്യാത്ത തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ധാരാളം ഇറാനിയൻ മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. ഇറാനികൾ എത്രത്തോളം കൃത്യത പാലിച്ചു. അവർ പല സ്ഥലങ്ങളിലും എത്ര നാശനഷ്ടങ്ങൾ വരുത്തിവെച്ചു എന്ന് ആളുകൾക്ക് മനസ്സിലാകാത്ത സാഹചര്യം സൃഷ്ടിച്ചിക്കയായിരുന്നു”.-എന്നാണ് ഇസ്രയേലിലെ ഏറ്റവും അറിയപ്പെടുന്ന പത്രപ്രവർത്തകരിൽ ഒരാളായ ചാനൽ 13 ലെ രവിവ് ഡ്രക്കർ നാശനഷ്ടങ്ങൾ സംബന്ധിച്ച് പ്രതികരിച്ചത്.
0 comments