ഇസ്രയേലിലേക്ക് വീണ്ടും ഹൂതി മിസൈല്‍

അനസ് യാസിന്‍
Published on Jun 29, 2025, 04:09 AM | 1 min read
മനാമ
ഇസ്രായേലിനെതിരെ വീണ്ടും യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ശനി രാവിലെ തെക്കൻ ഇസ്രയേലിലെ ബീർഷെബ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചൊവ്വാഴ്ച ഇറാൻ-–-ഇസ്രയേൽ വെടി നിർത്തൽ കരാർ നിലവിൽ വന്നശേഷം ആദ്യമായാണ് ഹൂതികൾ ഇസ്രയേലിലേക്ക് മിസൈൽ അയക്കുന്നത്. ഗാസക്കെതിരായ ആക്രമണം അവസാനിപ്പിച്ച് ഉപരോധം പിൻവലിക്കുന്നതുവരെ ഇസ്രയേലിനെ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതികൾ അറിയിച്ചു.
മിസൈൽ വിജയകരമായി തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. നെഗേവ് മരുഭൂമിയിലെ ഏറ്റവും വലിയ പട്ടണമാണ് ബീർഷെബ. മിസൈൽ വരുന്നതറിഞ്ഞ് നെഗേവ് മേഖലയിൽ മുന്നറിയിപ്പ് സൈറൺ നൽകിയിരുന്നു. ഹൂതികൾ ആക്രമണം തുടർന്നാൽ അവർക്കെതിരെ നാവിക, വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്നും ഇസ്രയേൽ ഭീഷണി മുഴക്കി.
2023 ഒക്ടോബറിൽ ഇസ്രയേൽ ഗാസയിൽ അധിനിവേശം ആരംഭിച്ചതിനെ തുടർന്നാണ് ഹൂതികൾ പലസ്തീൻകാർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. വെടിനിർത്തൽ നിലവിൽ വന്നതിനെതുടർന്ന് ഹൂതികൾ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ മാർച്ചിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതോടെ ഹൂതികളും ആക്രമണം തുടർന്നു.








0 comments