ട്രംപിന്റെ ഇറക്കുമതി തീരുവ: അമേരിക്കയ്ക്ക് കാര്യമായ ഗുണമില്ലെന്ന് ഗീതാ ഗോപിനാഥ്; ഇന്ത്യയ്ക്ക് എതിരെ നീങ്ങിയത് 'അഹങ്കാരം' കാരണമെന്ന് വിദഗ്ധർ

trump tariff cover
വാഷിംഗ്ടൺ: അമേരിക്കൻ ഉൽപ്പാദനം വർധിപ്പിക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 50% വരെ ഉയർന്ന താരിഫ് ചുമത്തിയത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ലെന്ന് ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും മുൻ ഐഎംഎഫ് (IMF) ചീഫ് ഇക്കണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് വിലയിരുത്തി. ബ്രാൻഡഡ്, പേറ്റന്റ് ഉള്ള മരുന്നുകൾക്ക് 100 ശതമാനം താരിഫും ചുമത്തിയിരുന്നു. ഈ നീക്കങ്ങളൊന്നും തന്നെ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആറ് മാസത്തെ വിലയിരുത്തലിന് ശേഷം, ഈ താരിഫുകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ പ്രയോജനം നൽകിയിട്ടില്ലെന്ന് ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എക്സിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാരിന് വരുമാനം കൂട്ടിയോ? : അതെ. ഗണ്യമായി വരുമാനം കൂട്ടി. എന്നാൽ, അതിന്റെ ഭാരം മുഴുവൻ ചുമന്നത് യുഎസ് സ്ഥാപനങ്ങളും ഉപഭോക്താക്കളുമാണ്. അതുകൊണ്ട് ഇത് യുഎസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരു നികുതി പോലെയായി.
പണപ്പെരുപ്പം കൂട്ടിയോ? : അതെ. മൊത്തത്തിൽ ചെറിയ തോതിലും, ഗാർഹിക ഉപകരണങ്ങൾ, ഫർണിച്ചർ, കാപ്പി എന്നിവയ്ക്ക് കാര്യമായ തോതിലും പണപ്പെരുപ്പം വർധിച്ചു.
വ്യാപാരക്കമ്മി കുറച്ചോ? : അതിനെ കുറിച്ച് ഇതുവരെ ഒരു സൂചനയുമില്ല.
യുഎസ് ഉൽപ്പാദനം മെച്ചപ്പെടുത്തിയോ? : ഇതുവരെ അതിനും ഒരു സൂചനയുമില്ല.
അതുകൊണ്ട്, മൊത്തത്തിലുള്ള ഈ നീക്കത്തിന്റെ സ്കോർ നെഗറ്റീവ് ആണെന്ന് അവർ വ്യക്തമാക്കി. എന്നായിരുന്നു അവർ എക്സിൽ കുറിച്ചത്.
ട്രംപിന്റെ ഈ താരിഫ് നയത്തിൽ പല വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ട്രംപ് താരിഫ് ചുമത്തിയത് "അഹങ്കാരം" കൊണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് ജെഎൻയു പ്രൊഫസറും ചൈന പഠന വിദഗ്ധനുമായ ശ്രീകാന്ത് കൊണ്ടപ്പള്ളി ഒക്ടോബർ 4-ന് അഭിപ്രായപ്പെട്ടു.
വ്യാപാര മിച്ചമാണ് ട്രംപിന്റെ ലക്ഷ്യമെങ്കിൽ, അത് ചൈനയ്ക്ക് എതിരെയാവണം നീങ്ങേണ്ടിയിരുന്നത്, അല്ലാതെ ഇന്ത്യയ്ക്ക് എതിരെ അല്ലെന്നും അദ്ദേഹം പറഞ്ഞു. നൊബേൽ സമ്മാനം അല്ലെങ്കിൽ വെടിനിർത്തൽ പോലുള്ള വ്യക്തിപരമായ അഹങ്കാരം കാരണമാണ് ഇന്ത്യയ്ക്ക് എതിരെ നീങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിലെ ആഗോള ബിസിനസ് ഡീനായ ഭാസ്കർ ചക്രവർത്തിയുടെ അഭിപ്രായത്തിൽ, പേറ്റന്റ് ഉള്ള മരുന്നുകൾക്ക് 100 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യൻ നിർമാതാക്കളെ ഉടൻ ബാധിക്കില്ല. എന്നാൽ, ഭാവിയിൽ ഇന്ത്യൻ ജനറിക് മരുന്നുകൾക്ക് താരിഫ് ഏർപ്പെടുത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.









0 comments