കനത്ത മഴ: വീണ്ടും ദുരിതപൂർണമായി ഗാസയിലെ ജനജീവിതം

ചിത്രങ്ങൾ: എഎഫ്പി
ഗാസ സിറ്റി: രണ്ടു വർഷത്തിലേറെയായി കുടിയിറക്കപ്പെട്ട പലസ്തീൻ ജനതയെ വീണ്ടും ദുതിതത്തിലാക്കി കനത്തമഴ. അഭയം പ്രാപിച്ച നിരവധി ടെന്റുകൾ മഴയിൽ മുങ്ങി. ഖാൻ യൂനിസിലെ അൽമവാസി പ്രദേശത്ത് മഴയിൽ നിരവധി ടെന്റുകൾ തകർന്നു. മറ്റുള്ളവ ശക്തമായ കാറ്റിൽ പറന്നുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

പഴകിയ ടെന്റുകൾ ആണ് പലരുടെയും പക്കലുള്ളത്. മഴയിൽനിന്നും വെയിലിൽ നിന്നും മറ നൽകുന്ന ടെന്റുകളുടെ ആവശ്യം അധികരിച്ചിട്ടും ഇസ്രായേൽ അതിർത്തികൾ അടച്ചതു കാരണം അവ അകത്തേക്ക് കടത്തിവിടാൻ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം മഴ പെയ്യുമ്പോൾ ചളിവെള്ളത്തിൽ കിടക്കേണ്ട ദുരവസ്ഥയിലൂടെയാണ് ഗാസയിലെ ജനത കടന്നുപോകുന്നത്.

മോശം കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന കുടിയിറക്കപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ മുനിസിപ്പൽ ടീമുകൾ മതിയായ ഉപകരണങ്ങളില്ലാതെ വലയുകയാണ്. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിലെ 2 ദശലക്ഷം ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തിനും അവരുടെ വീടുകൾ വിട്ട് ഇറങ്ങേണ്ടി വന്നു.

കര, വ്യോമ ആക്രമണങ്ങളിൽ വീടുകൾ വിട്ട് ഓടിപ്പോയവർ ഇപ്പോൾ ടെന്റുകളിലും മറ്റ് അടിസ്ഥാന ഷെൽട്ടറുകളിലുമാണ് താമസിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വെടിനിർത്തൽ ഒക്ടോബർ പകുതി മുതൽ വ്യാപകമായി തുടരുന്നുണ്ടെങ്കിലും അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഗാസയുടെ ഭൂരിഭാഗവും യുദ്ധം തകർത്തു.








0 comments