മാലിന്യം നിറഞ്ഞ് മെഡിറ്ററേനിയൻ കടൽ

ബാഴ്‌സലോണ: മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ. 5,112 മീറ്റർ (16,770 അടി) ആഴമുള്ള കാലിപ്‌സോ ഡീപ്പിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തിയത്. ഇതോടെ യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ മാറി. പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ, ലോഹ, പ്ലാസ്‌റ്റിക് ടിന്നുകളും പേപ്പർ കാർട്ടണുകളും ഉൾപ്പെടെ 167 തരം വസ്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മാലിന്യങ്ങളിൽ 88% പ്ലാസ്റ്റിക്കുകളാണ്.
മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ബാഴ്‌സലോണ സർവകലാശാലയിലെ ഗവേഷകർ ലിമിറ്റിംഗ് ഫാക്ടർ എന്ന മനുഷ്യനെ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. 43 മിനിറ്റാണ് ഗവേഷകർ അടിത്തട്ടിൽ തങ്ങിയത്. ഗ്രീസിലെ പെലോപ്പൊന്നീസ് തീരത്ത് നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാലിപ്‌സോ ഡീപ്പിന് ചുറ്റും ഉയർന്ന ഭൂകമ്പ സാധ്യതയാണുള്ളത്.
"പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ തീരത്ത് നിന്നാണ് വരുന്നത്, അവിടെ നിന്ന് അത് 60 കിലോമീറ്റർ അകലെയുള്ള കാലിപ്‌സോ ഡീപ്പിലേക്ക് അവ എത്തപ്പെടുന്നു. ബോട്ടുകൾ മാലിന്യം നിറച്ച ബാഗുകൾ വലിച്ചെറിഞ്ഞതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. എർത്ത് ആൻഡ് ഓഷ്യൻ ഡൈനാമിക്സ് വകുപ്പിലെ പ്രൊഫസർ മിക്കൽ കനാൽസ് പറഞ്ഞു. സമുദ്രത്തിന്റെ അടിത്തട്ട് കടൽത്തീരങ്ങൾ പോലുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാലും ഇതേക്കുറിച്ച് സമൂഹത്തിന് ധാരണ ഇല്ലാത്തതിനാലും ഈ ഇടങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സാമൂഹികവും രാഷ്ട്രീയവുമായ അവബോധം വളർത്തുന്നത് ബുദ്ധിമുട്ടാണെന്നും മിക്കൽ കനാൽസ് പറഞ്ഞു.









0 comments