തെരഞ്ഞെടുപ്പ് അട്ടിമറി: ബ്രസീലിയൻ മുൻ പ്രസിഡന്റ് ബോൾസനാരോയ്ക്ക് 27 വർഷം തടവ്

jair bonsaro
വെബ് ഡെസ്ക്

Published on Sep 12, 2025, 09:55 AM | 1 min read

ബ്രസീലിയ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ വലതുപക്ഷ നേതാവും ബ്രസീലിയൻ മുൻ പ്രസിഡന്റുമായ ജെയിർ ബോൾസനാരോയ്ക്ക് 27 വർഷം തടവ്. ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജിമാരുടെ പാനലാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. 2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. തെരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് ബോൾസനാരോ പരാജയപ്പെട്ടിരുന്നു.


തെരഞ്ഞെടുപ്പ് അട്ടിമറിയിൽ പങ്കുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ നടന്ന ഭൂരിപക്ഷ വോട്ടെടുപ്പിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. അഞ്ചം​ഗ പാനലിൽ നാല് പേർ ബോൾസനാരോ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും ബോൾസനാരോ പരാജയപ്പെട്ടുവെന്നും നിലവിലെ പ്രസിഡന്റ് ലുല ഡ സിൽവയെ വധിക്കാൻ ഇയാൾ പദ്ധതിയിട്ടെന്നും കോടതി കണ്ടെത്തി.


2033 വരെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിലും ബോൾസനാരോയ്ക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിധിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ അപ്പീൽ നൽകുമെന്ന് ബോൾസനാരോയുടെ അഭിഭാഷകർ പറഞ്ഞു.


ബോൾസനാരോ നിലവിൽ വീട്ടുതടങ്കലിലാണ്. സോഷ്യൽ മീഡിയ നിരോധനം ലം​ഘിച്ചതിനെ തുടർന്നായിരുന്നു നടപടി. സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് കഴിഞ്ഞ മാസം അവസാനം ബോൾസനാരോയെ ഫ്ലൈറ്റ് റിസ്ക് കാറ്റ​ഗറിയിൽ പ്രഖ്യാപിച്ചിരുന്നു.


ബോൾസനാരോയ്‌ക്കെതിരായ കേസ് യുഎസും ബ്രസീലും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ബ്രസീലിയൻ സഖ്യകക്ഷിക്കെതിരായ കേസിനെ "മന്ത്രവാദ വേട്ട" എന്ന് അപലപിച്ചു. വിവിധ ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home