print edition ചൈനയും യുഎസും വ്യാപാരചർച്ച പുനരാരംഭിക്കുന്നു

ബീജിങ്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്നുമുതൽ 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവനയോടെ വഷളായ യുഎസ്–ചൈന വ്യാപാരബന്ധം പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. ചൈന ഉപപ്രധാനമന്ത്രി ഹീ ലൈഫാങും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റും തമ്മിലുള്ള വീഡിയോ കോൺഫറൻസിൽ ഇതു സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ടുകൾ. ഏഷ്യാ പസഫിക്ക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ ഷീ ജിൻപിങ്ങും ഡോണൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ട്. ഷീയെ കാണില്ലെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ചൈനയ്ക്കുമേൽ ചുമത്തിയ ചുങ്കം സ്ഥിരമല്ലെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞു. ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച പ്രതികാരചുങ്കത്തെ തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ മെയിൽ ഇരുരാജ്യങ്ങളും പരസ്പരം തീരുവ കുറയ്ക്കാൻ സമ്മതിച്ചിരുന്നു. അപൂർവ ധാതുക്കളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെയാണ് ട്രംപ് വീണ്ടും അധികതീരുവ ചുമത്തിയത്.
വ്യാപാരയുദ്ധഭീതി സാമ്പത്തിക വിപണികളെ താളംതെറ്റിച്ചിരുന്നു.









0 comments