സൗത്ത്പോർട്ട് ആക്രമണം; കുട്ടികൾ കത്തി വാങ്ങുന്നത് തടയാൻ നിയമ നിർമാണം നടത്തും

photo credit: X
ലണ്ടൻ: ജൂലൈ 30ന് സൗത്ത്പോർട്ടിൽ മൂന്ന് കുട്ടികൾ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കുട്ടികൾ കത്തി വാങ്ങുന്നത് തടയാൻ കർശനമായ പ്രായ പരിശോധനകൾ നടപ്പിലാക്കാൻ ഒരുങ്ങി ബ്രിട്ടൺ. ആക്സൽ റുഡകുബാന എന്ന കൗമാരക്കാരൻ കുറ്റം സമ്മതിച്ചതിനു പിന്നാലെയാണ് ബ്രിട്ടന്റെ നീക്കം.
ജൂലൈയിൽ നടന്ന ആക്‌സൽ റുഡകുബാനയുടെ ആക്രമണത്തെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 18 വയസ്സിന് താഴെയുള്ളവരെ കത്തികൾ വാങ്ങുന്നതിൽ നിന്ന് തടയുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ആക്രമണസമയത്ത് 17 വയസുള്ള റുഡകുബാനയ്ക്ക് ഓൺലൈനിൽ കത്തി വാങ്ങാൻ കഴിഞ്ഞത് അപമാനകരമാണെന്ന് ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പർ കഴിഞ്ഞ ആഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. വിൽപനയ്‌ക്കും ഡെലിവറി സ്ഥലത്തും ചില്ലറ വ്യാപാരികൾ ഫോട്ടോ ഐഡന്റിഫിക്കേഷൻ പരിശോധിക്കണമെന്നും ഓർഡർ നൽകിയ വ്യക്തി മാത്രമേ ഡെലിവറികൾ സ്വീകരിക്കാവൂ എന്നും സർക്കാർ പറഞ്ഞു.
“കുട്ടികൾക്ക് അപകടകരമായ ആയുധങ്ങൾ ഓൺലൈനിൽ ലഭിക്കുന്നത് എത്ര എളുപ്പമാണെന്നത് തികച്ചും നാണക്കേടാണ്.തെറ്റായ ജനനത്തീയതികൾ ഇടുന്നത് വളരെ എളുപ്പമാണ്, ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ പാഴ്സലുകൾ പലപ്പോഴും വീട്ടുവാതിൽക്കൽ ഉപേക്ഷിക്കപ്പെടുന്നു." ഇത് ലജ്ജാകരമാണ് കൂപ്പർ പറഞ്ഞു. വരും മാസങ്ങളിൽ പാർലമെന്റിൽ ഇതിനനുസൃതമായ നിയമനിർമ്മാണ പ്രക്രിയ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 30ന് ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലാണ് മൂന്ന് കുട്ടികൾ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വെയിൽസിൽ ജനിച്ചുവളർന്ന ആക്സൽ റുഡകുബാന എന്ന പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഈ കൊലപാതകത്തെ കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ അക്രമസംഭവങ്ങളാണ് എന്ന് ചിത്രീകരിക്കാൻ തീവ്രവലതുപക്ഷക്കാർ ശ്രമിച്ചിരുന്നു.









0 comments