മ്യാൻമറിലെ ഭൂചലനം: 125,000 ട്രക്ക് ലോഡ് അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം; യുഎൻഡിപി

ജനീവ: കഴിഞ്ഞ മാസം മ്യാൻമറിനെ തകർത്തുകളഞ്ഞ ഭൂചലനത്തിൽ രൂപപ്പെട്ട വലിയ തോതിലുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യം ഉയർത്തി ഐക്യരാഷ്ട്രസഭ. മ്യാൻമറിൽ നിന്ന് കുറഞ്ഞത് ഏകദേശം 125,000 ട്രക്ക് ലോഡുകൾ നീക്കം ചെയ്യണമെന്ന് യുഎൻഡിപി പ്രസ്താവനയിൽ പറഞ്ഞു.
3,600-ലധികം പേരുടെ മരണത്തിനിടയാക്കിയ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ, മണ്ടാലെ, സാഗൈയിംഗ് എന്നീ മധ്യ നഗരങ്ങൾ തകർന്നടിഞ്ഞു. 60,000-ത്തിലധികം ആളുകൾ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിപ്പോൾ തിങ്ങിനിറഞ്ഞതായി യുഎൻഡിപി അറിയിച്ചു.
"സ്വന്തം വീടുകളിലേക്ക് മടങ്ങാൻ അവർക്ക് ഭയമാണ്. ഗതാഗത ബന്ധം തകരാറിലായിരിക്കുന്നു, ജലവിതരണം പ്രവർത്തിക്കുന്നില്ല", യുഎൻഡിപിയുടെ രാജ്യത്തെ റസിഡന്റ് പ്രതിനിധി ടൈറ്റൺ മിത്ര പ്രസ്താവനയിൽ പറഞ്ഞു.
യുഎൻഡിപി വിശകലനം അനുസരിച്ച്, ഭൂചലനത്തിന്റെ ഏറ്റവും തീവ്രത അനുഭവപ്പെട്ട പ്രദേശങ്ങളിലാണ് ഏകദേശം 1.6 ദശലക്ഷം കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പതിനായിരത്തിലധികം വീടുകൾക്കും സർക്കാർ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി ആരോഗ്യകേന്ദ്രങ്ങളും ഭൂചലനത്തിൽ തകർന്നു പോയിട്ടുണ്ട്. ഇത് മ്യാൻമറിലെ ജനങ്ങളുടെ ഭാവി ജീവിതത്തിൽ ആശങ്കകൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ളതായും യുഎൻഡിപി പറഞ്ഞു.









0 comments