യമുനയിൽ ജലനിരപ്പ് ഉയരുന്നു; ഡൽഹിയിൽ ജാഗ്രത

ന്യൂഡൽഹി : മഴ കനത്തതോടെ യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് വ്യാഴാഴ്ച ഓൾഡ് റെയിൽവേ ബ്രിഡ്ജിൽ 204.88 മീറ്ററിലെത്തി. മുന്നറിയിപ്പ് ലെവലായ 204.5 മീറ്റർ മറികടന്നതായി അധികൃതർ അറിയിച്ചു. 205.3 മീറ്ററാണ് അപകടസൂചന. ജലനിരപ്പ് 206 മീറ്ററിലെത്തിയാൽ പ്രദേശത്ത് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും.
ഹാത്‌നികുണ്ഡ് ബാരേജിൽ നിന്ന് ഓരോ മണിക്കൂറിലും വലിയ അളവിൽ വെള്ളം പുറത്തേക്ക് വിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കേന്ദ്രഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മൺസൂൺ സീസണിൽ ആദ്യമായി, ഹരിയാനയിലെ ഹാത്‌നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് 50,000 ക്യുസെക് കവിഞ്ഞു. അതിനുശേഷം, ഹാത്‌നികുണ്ഡ്ിൽ നിന്ന് ഓരോ മണിക്കൂറിലും 50,000 ക്യുസെക്സ് വെള്ളം തുറന്നുവിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളപ്പൊക്കം പോലുള്ള സാഹചര്യം നേരിടുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, വാരണാസി തുടങ്ങിയ നഗരങ്ങളിൽ കനത്ത മഴ പെയ്തതും വെള്ളപ്പൊക്ക സമാന സാഹചര്യം സൃഷ്ടിച്ചു. ഇതേത്തുടർന്ന് ഗംഗയിലൂടെയുള്ള ബോട്ട് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു.








0 comments