കേന്ദ്രം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരും: ദല്ലേവാൾ

photo credit: X
ചണ്ഡീഗഡ്: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നതുവരെ താൻ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് പഞ്ചാബ് കർഷക നേതാവ് ജഗജിത്‌സിങ് ദല്ലേവാൾ. ഖനൗരിയിൽ പ്രതിഷേധ സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദല്ലേവാൾ ഇക്കാര്യം പറഞ്ഞത്. മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാൾ നിരാഹാരസമരം നടത്തുന്നത്.
"ഞാൻ വൈദ്യസഹായം മാത്രമാണ് എടുത്തത്. അതിനുശേഷം ഛർദ്ദി നിലച്ചു. എന്റെ നിരാഹാര പ്രതിഷേധം തുടരുന്നു, സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ അത് തുടരും," അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 14ന് ചർച്ചയ്‌ക്ക് തയാറാണെന്ന് കേന്ദ്രസർക്കാരിന്റെ ഉന്നതതല സംഘം ദല്ലേവാൾ ഉൾപ്പടെയുള്ള കർഷകരുമായി കൂടിക്കാഴ്‌ച നടത്തിയതിനു ശേഷമാണ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില(എംഎസ്‌പി) അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തിനെതിരെ പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ നവംബർ 26 മുതൽ സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്‌ട്രീയേതര വിഭാഗം) കൺവീനറായ ദല്ലേവാൾ അനിശ്ചിതകാല നിരാഹാരം കിടക്കുകയാണ്. പഞ്ചാബിൽനിന്നെത്തിയ ഡൽഹി ചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനെ തുടർന്നാണ് കിസാൻ മോർച്ചനേതാവ് ദല്ലേവാൾ നിരാഹാരം തുടങ്ങിയത്
ജനുവരി 18 ന്കേ ന്ദ്രസർക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘവും കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി പ്രിയരഞ്ജനും എസ്‌കെഎമ്മിനെയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയെയും (കെഎംഎം) ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഫെബ്രുവരി 14ന് ചണ്ഡീഗഡിലാണ് യോഗം.









0 comments