യുപിയിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം കോൺക്രീറ്റ് ചെയ്തു: ഭാര്യയും സുഹൃത്തും പിടിയിൽ

ലക്നൗ : ഉത്തർപ്രദേശിൽ യുവാവിനെ ഭാര്യയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം പതിനഞ്ചോളം കഷ്ണങ്ങളാക്കിയ ശേഷം വെള്ളം എത്തിക്കുന്ന വീപ്പയിൽ സിമന്റിട്ട് കോൺക്രീറ്റ് ചെയ്തു. ബ്രഹ്മപുരി ഇന്ദ്രനഗർ സ്വദേശിയായ സൗരഭ് രജ്പുതാണ് (29) കൊല്ലപ്പെട്ടത്. സൗരഭിന്റെ ഭാര്യ മുസ്കാൻ (27), സുഹൃത്ത് സാഹിൽ (25) എന്നിവരാണ് പിടിയിലായത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. മാർച്ച് നാലിനാണ് കൊല നടന്നത്. മുസ്കാനും സാഹിലും ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി നൽകി സൗരഭിനെ മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചു. വെള്ളം എത്തിക്കാനുപയോഗിക്കുന്ന തരത്തിലുള്ള വലിയ വീപ്പയിൽ മൃതദേഹ ഭാഗങ്ങൾ സിമന്റിട്ട് മൂടി. തുടർന്ന് വീപ്പ സൗരഭിന്റെ വാടക ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു.
വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. 2016ലാണ് സൗരഭും മുസ്കാനും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും ഇന്ദ്രാനഗറിലെ വാടക ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകളുണ്ട്. കൊലപാതകവിവരം പുറത്തറിയാതിരിക്കാനായി മുസ്കാൻ സൗരഭിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് മെസേജ് അയച്ചിരുന്നു. എന്നാൽ സൗരഭിനെ ഫോൺ ചെയ്തിട്ട് എടുക്കാഞ്ഞതിനെത്തുടർന്നാണ് ബന്ധുക്കൾ സംശയം തോന്നി പരാതി നൽകിയത്.









0 comments