സെപ്‌തംബർ ഒന്നിന് പട്‌നയിൽ നടക്കുന്ന മഹാറാലി പ്രതിപക്ഷ മഹാഐക്യത്തിന്റെ പ്രകടനവേദിയാകും
വോട്ട് അധികാർ യാത്ര ; പ്രതിപക്ഷത്തെ പ്രമുഖർ അണിനിരക്കും

ന്യൂഡൽഹി
വോട്ടവകാശം ഹനിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്ക് എതിരായ വോട്ട് അധികാർ യാത്ര അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൈകോർക്കാൻ പ്രതിപക്ഷത്തെ പ്രമുഖർ. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ, സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംപിമാരായ പ്രിയങ്ക ഗാന്ധി , കനിമൊഴി തുടങ്ങിയവർ വരുംദിവസങ്ങളിൽ പങ്കെടുക്കും.
സെപ്‌തംബർ ഒന്നിന് പട്‌നയിൽ നടക്കുന്ന മഹാറാലി പ്രതിപക്ഷത്തിന്റെ മഹാഐക്യത്തിന്റെ പ്രകടനവേദിയാകും. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഒറ്റക്കെട്ടായി പോരാടാമെന്ന പ്രഖ്യാപനം റാലിയിൽ ഉയരും. വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ) ജനങ്ങൾക്കിടയിൽ സൃഷ്‌ടിച്ച രോഷവും 20 വർഷമായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരവും ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.
‘വോട്ട് അധികാർ യാത്ര’യിൽ സിപിഐ എമ്മും ഇടതുപക്ഷവും സജീവസാന്നിധ്യമാണ്. ആദ്യദിനങ്ങളിൽ മുതിർന്ന സിപിഐ എം നേതാവ് സുഭാഷിണി അലി യാത്രയുടെ ഭാഗമായി.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ നീലോത്‌പൽ ബസു, അശോക് ധാവ്‌ളെ എന്നിവർ വരുംദിവസങ്ങളിൽ പങ്കെടുക്കും. സമാപനസമ്മേളനത്തിൽ എം എ ബേബി പങ്കെടുക്കും. സിപിഐ (എംഎൽ) ലിബറേഷൻ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടക്കം മുതൽ യാത്രയിലുണ്ട്.









0 comments