വോട്ട് അധികാർ യാത്ര ; കരുത്തോടെ പ്രതിപക്ഷം മുന്നോട്ട്


എം അഖിൽ
Published on Sep 03, 2025, 03:27 AM | 1 min read
പട്ന
ഭാവിപോരാട്ടങ്ങൾക്ക് പ്രതിപക്ഷത്തിന് കരുത്തുപകര്‍ന്ന് വോട്ട് അധികാർ യാത്ര. ജനലക്ഷങ്ങളുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമീഷന്റെ ഒത്താശയോടെ മോദി സർക്കാർ ഇല്ലാതാക്കുന്നുവെന്നാണ് പ്രതിപക്ഷം വിളിച്ചുപറഞ്ഞത്. ബിഹാർ ജനതയ്‌ക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ തെളിവാണ് 16 ദിവസം നീണ്ട വോട്ട് അധികാർ യാത്രയ്‌ക്ക് ലഭിച്ച പിന്തുണ. ബിഹാർ മോഡൽ ‘വോട്ടുവെട്ട്' രാജ്യവ്യാപകമാക്കാനാണ് നീക്കമെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് പ്രതിപക്ഷം നീങ്ങും.
ജനങ്ങൾ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയിൽ ആശങ്കയിലാണ്. പശ്ചിമ ബംഗാളിൽ ജനന സർട്ടിഫിക്കറ്റിനായി ജനങ്ങൾ പരക്കംപാച്ചിലിലാണ്. ഒരു വശത്ത് ന്യൂനപക്ഷ, ദളിത്, പിന്നോക്ക വിഭാഗങ്ങളുടെയും സ്‌ത്രീകളുടെയും വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് കൂട്ടത്തോടെ വെട്ടുന്നു. മറുവശത്ത് പല സംസ്ഥാനങ്ങളിലും അനധികൃതവും ദുരൂഹവുമായ രീതിയിൽ വോട്ടുകൾ ചേർക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വോട്ട് അപഹരണം, രേഖകൾക്ക് വേണ്ടിയുള്ള നെട്ടോട്ടം, പൗരത്വം നഷ്‌ടപ്പെടുമോയെന്ന ആശങ്ക തുടങ്ങിയ പ്രശ്നങ്ങളിൽ ഗ്രാമങ്ങളിൽ ആശങ്ക ശക്തം. ഭരണവിരുദ്ധ വികാരത്തിൽ ഉലയുന്ന ബിഹാറിലെ ജെഡിയു, ബിജെപി സർക്കാർ നിലം പൊത്തിയാൽ രാജ്യവ്യാപകമായി മോദി സര്‍ക്കാര്‍ പ്രതിരോധത്തിലാകും.
അതിനിടെ വോട്ട് അധികാര്‍ യാത്രയ്‌ക്കിടെ ആര്‍ജെഡിയും കോൺഗ്രസും സംഘടിപ്പിച്ച പരിപാടിയിൽ തന്റെ അമ്മയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. വ്യാഴാഴ്‌ച ബിഹാറിൽ ബന്ദിന് എൻഡിഎ ആഹ്വാനംചെയ്‌തു









0 comments