ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യേണ്ടത് അതീവ ജാഗ്രതയോടെ; യുഎസ് പൗരൻമാർക്ക് നിർദ്ദേശം

കൊച്ചി: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് യുഎസിന്റെ അതീവ ജാഗ്രത നിർദേശം. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നു. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും കുറിപ്പിൽ പറയുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്.
ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീർ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാൾ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി നിർബന്ധമാക്കി.
‘‘ഗ്രാമപ്രദേശങ്ങളിലെ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിന് യുഎസ് സർക്കാരിന് പരിമിതമായ കഴിവേയുള്ളൂ. കിഴക്കൻ മഹാരാഷ്ട്ര, വടക്കൻ തെലങ്കാന മുതൽ പടിഞ്ഞാറൻ ബംഗാൾ വരെ ഈ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നു. അപകടസാധ്യതകൾ കാരണം, ഇന്ത്യയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി നേടണം. സാറ്റലൈറ്റ് ഫോണോ ജിപിഎസ് ഉപകരണമോ കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. 200,00 ഡോളർ പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കാം. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ’’ – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശത്തിൽ പറയുന്നു.
യുഎസ് പൗരന്മാർ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കരുതെന്ന് നിർദ്ദേശിക്കുന്നു.









0 comments