സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തിങ്കളാഴ്‌ച ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ബീഹാർ വോട്ടർ പട്ടികാ ഭേദഗതി, പെഗാസസ് ചാര സോഫ്റ്റ്‌വെയർ കേസ് എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിധിന്യായങ്ങൾക്കും ഉത്തരവുകൾക്കും ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പതു വരെ സർവീസുണ്ട്.
ഹരിയാനയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 38-ാം വയസിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24ന് സുപ്രീം കോടതിയിലെത്തി.
ചീഫ് ജസ്‌റ്റിസായിരുന്ന ബി ആർ ഗവായി ഞായറാഴ്‌ച വിരമിച്ച ഒഴിവിലാണ് സൂര്യകാന്തിനെ പദവിയിൽ നിയമിച്ചത്. അവസാനപ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്‌ച അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മേയ് പതിനാലിനാണ് ഇന്ത്യയുടെ 52-ാം ചീഫ് ജസ്‌റ്റിസായി അദ്ദേഹം നിയമിക്കപ്പെട്ടത്. ആറുമാസത്തോളം പദവിയിൽ തുടർന്നു. മലയാളിയായ കെ ജി ബാലകൃഷ്‌ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന ചീഫ് ജസ്‌റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യബുദ്ധമത വിശ്വാസിയുമാണ്.








0 comments