വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നത്: ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന ഹീനമായ സൈബർ ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാജ്യം ഭരിക്കുന്ന സർക്കാറിന്റെ ആവശ്യപ്രകാരം നിർദ്ദേശിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് വിക്രം മിസ്രി കഴിഞ്ഞ ദിവസങ്ങളിലെ പത്രസമ്മേളനങ്ങളിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വെടിനിർത്തൽ തീരുമാനം വന്നതോടെ വിദേശകാര്യ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ സംഘടിതമായ സൈബർ ആക്രമണമാണ് നടന്നത്.
സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടി വയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. ഭരണനിർവഹണത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തേയും മനോവീര്യത്തെയും തകർക്കുന്ന രീതിയിലുള്ള ആക്രമണമായിരുന്നു അത്. ഇത്തരം വേട്ടയാടലുകൾക്ക് ഉദ്യോഗസ്ഥർ ഇരയായാൽ അതിന്റെ ഭവിഷത്ത് അത്യന്തം ഗുരുതരമായിരിക്കും. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കുമെതിരെ, അവർ സമുദായ മൈത്രിക്കു വേണ്ടി നിലകൊണ്ടു എന്ന കാരണത്താൽ അഴിച്ചുവിടപ്പെട്ട സൈബർ ആക്രമവും അന്വേഷിക്കേണ്ടതാണ്. അതിഹീനമായ നടപടികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.









0 comments