print edition മുസ്ലിം യുവാവിനെ കള്ളക്കേസിൽ തടവിലിട്ടു; യുപി സർക്കാരിന് 75,000 രൂപ പിഴ


സ്വന്തം ലേഖകൻ
Published on Nov 05, 2025, 12:15 AM | 1 min read
ന്യൂഡൽഹി: തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്ന കള്ളക്കേസിൽ കുടുക്കി മുസ്ലിം യുവാവിനെ ജയിലിലടച്ച ഉത്തർപ്രദേശ് സർക്കാരിന് 75,000രൂപ പിഴയിട്ട് അലഹബാദ് ഹൈക്കോടതി. ഒന്നരമാസത്തിലേറെയായി ജയിലിലുള്ള ഉബൈദിനെ ഉടൻ മോചിപ്പിക്കാനും കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബബിത റാണി, അബ്‌ദുൾ മോയിൻ എന്നിവരടങ്ങിയ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു.
യുപി പൊലീസിന്റെ നടപടി പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നെന്നും സുപ്രീംകോടതിവിധികളുടെ ലംഘനമാണ് നടന്നതെന്നും കോടതി വിമർശിച്ചു.
വന്ദന വർമ എന്ന ഹിന്ദു യുവതിയെ ഉബൈദും സംഘവും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും ആഭരണങ്ങളടക്കം കൈക്കലാക്കിയെന്നും ഇവരുടെ ഭർത്താവ് പങ്കജ്കുമാർ വർമ പരാതി നൽകിയിരുന്നു. എന്നാൽ, ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് സ്വന്തം ഇഷ്‌ടപ്രകാരം വീടുവിട്ടതാണെന്നും തന്നെ ആരും മതംമാറ്റിയിട്ടില്ലെന്നും യുവതി കോടതിയിൽ പറഞ്ഞു.
കുറ്റങ്ങളൊന്നും ചെയ്യാത്ത പ്രതിയെ ജയിലിലടച്ച പൊലീസ് യുവതി വെളിപ്പെടുത്തൽ നടത്തിയിട്ടും തെറ്റ് തിരുത്തിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.









0 comments