അപവാദങ്ങൾ പ്രചരിപ്പിക്കരുത്; സ്വാകാര്യതയെ മാനിക്കണം: കരീന കപൂർ

kareena kapoor
മുംബൈ : സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് ഭാര്യയും നടിയുമായ കരീന കപൂർ. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കരീന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം സംഭവിച്ച ദിവസമായിരുന്നു. ഞങ്ങളിപ്പോഴും സംഭവിച്ചത് എന്താണെന്ന് മനസിലാക്കിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഞങ്ങൾക്കൊപ്പം നില്‍ക്കണം.
മാധ്യമങ്ങൾ ഊഹാപോഹങ്ങളിൽ നിന്നും കവറേജുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ബഹുമാനത്തോടെ അഭ്യർഥിക്കുന്നു. നിങ്ങളുടെ ആശങ്കകളും പിന്തുണയും ഞങ്ങൾ വിലമതിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങൾക്ക് ഞങ്ങളുടേതായ ഇടം നൽകണമെന്നും താഴ്മയായി അഭ്യർഥിക്കുന്നു. നിർണായകമായ സാഹചര്യത്തിൽ നിങ്ങൾ ഞങ്ങളെ മനസിലാക്കിയതിനും സഹകരിച്ചതിനും നന്ദിയെന്നും കരീന കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ സെയ്‌ഫ് അലി ഖാന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്ന് ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞു. ‘ഇതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് നിൽക്കുന്നതും. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ, അനസ്‌തറ്റിസ്‌റ്റ് നിഷാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ.’- ഡോ. നിരജ് ഉത്തമനി കൂട്ടിച്ചേർത്തു.
ശസ്‌ത്രക്രിയയ്‌ക്കിടെ ആക്രമണത്തിനുപയോഗിച്ചിരിക്കുന്ന കത്തിയുടെ ഒരു പൊട്ടിയ ഭാഗം നടന്റെ നട്ടെല്ലിന് സമീപത്ത് നിന്ന് കണ്ടെത്തിയതായും ഇത് പൊലീസിനെ ഏൽപ്പിച്ചതായും ഡോ. നിരജ് ഉത്തമനി പറഞ്ഞു. താരത്തെ ഐസിയുവിലേക്ക് മാറ്റി.









0 comments