പകൽ 11ന് മുമ്പും രാത്രി 11ന് ശേഷവും കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കരുത്: തെലങ്കാന ഹൈക്കോടതി

പ്രതീകാത്മകചിത്രം
ഹൈദരാബാദ് : കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. പകൽ 11ന് മുമ്പും രാത്രി 11ന് ശേഷവും കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു. അല്ലു അർജുൻ ചിത്രം പുഷ്പ 2, റാംചരൺ- ശങ്കർ ചിത്രം ഗെയിം ചേഞ്ചർ എന്നിവയുടെ സ്പെഷ്യൽ പ്രീമിയർ ഷോകൾക്കെതിരെ നൽകിയ ഹർജിയിലാണ് നടപടി.
16 വയസിൽ താഴെയുള്ള കുട്ടികളെ പകൽ 11ന് മുമ്പുള്ള ഷോയ്ക്കും രാത്രി 11ന് ശേഷമുള്ള ഷോയ്ക്കും പ്രവേശിപ്പിക്കരുതെന്നാണ് കോടതിയുടെ നിർദേശം. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് സർക്കാരും തിയറ്റർ മാനേജ്മെന്റും ഉറപ്പുവരുത്തണം. ജസ്റ്റിസ് ബി വിജയസേൻ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി നിർദേശിച്ചു. റാംചരൺ ചിത്രം ഗെയിം ചേഞ്ചറിന് അധിക ഷോകളും പ്രത്യേക ഷോയ്ക്ക് ടിക്കറ്റ് നിരക്കിൽ വർദ്ധനയും അനുവദിച്ചതിന് സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു. ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അല്ലു അർജുനെയും തിയറ്റർ ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.









0 comments