ad
Deshabhimani

കോടതിയെ 
ഇരുട്ടിൽ നിർത്തരുത്‌ ; തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി

supreme court warns election commission
avatar
റിതിൻ പൗലോസ്‌

Published on Oct 08, 2025, 01:41 AM | 1 min read


ന്യ‍ൂഡൽഹി

ബിഹാർ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയിൽ (എസ്ഐആര്‍) തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ചോദ്യങ്ങളുമായി സുപ്രീംകോടതി. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കിയെന്ന പരാതിയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ വിമർശിച്ചു. അന്തിമവോട്ടർപ്പട്ടികയിൽ ആശയക്കുഴപ്പമുണ്ട്. പ്രാരംഭ കരട് പട്ടികയില്‍ നിന്നു പുറത്താക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ആരെയെങ്കിലും അന്തിമപട്ടികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ എന്ന് വ്യാഴാഴ്‌ച അറിയിക്കാൻ കോടതി കമീഷനോട്‌ നിര്‍ദേശിച്ചു. ​


കണക്കുകൾ കമീഷൻ മൂടിവയ്‌ക്കുകയാണെന്നും പുറത്താക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ആരെയും അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. പുതുതായി ഒഴിവാക്കിയ 3.66 ലക്ഷം പേർക്കും നോട്ടീസ്‌ നൽകിയില്ലെന്നും പ്രധാന ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആർ) അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ അറിയിച്ചു. 3.66 ലക്ഷം പേർക്ക്‌ നോട്ടീസ്‌ നൽകിയിട്ടില്ലെങ്കിൽ ആവശ്യമായ ഉത്തരവ്‌ കമീഷന്‌ നൽകുമെന്നും ബെഞ്ച്‌ പറഞ്ഞു.


രേഖ നൽകിയിട്ടും വോട്ടര്‍ പട്ടികയിൽ ഉൾപ്പെടാതെ പോയവരുണ്ടെങ്കില്‍ അവരുടെ പട്ടിക നല്‍കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. ​മുസ്ലിങ്ങൾ, സ്‌ത്രീകൾ എന്നിവരെ വ്യാപകമായി പുറത്താക്കിയെന്നും പുതുതായി നീക്കപ്പെട്ടവരുടെ പേരുവിവരം കമീഷൻ മൂടിവച്ചിരിക്കുകയാണെന്നും പ്രശാന്ത്‌ ഭൂഷൺ വാദിച്ചു. എന്നാല്‍ വോട്ടർമാരല്ല ചില സംഘടനകളാണ്‌ കോടതിയിൽ എത്തിയതെന്ന്‌ കമീഷനുവേണ്ടി ഹാജരായ രാകേഷ്‌ ദ്വിവേദി പറഞ്ഞു. കരടിൽനിന്ന്‌ പുറത്താക്കപ്പെട്ടശേഷം രേഖ നൽകിയിട്ടും അന്തിമപട്ടികയിലും തന്റെ കുടുംബത്തെ നീക്കിയെന്ന്‌ നേരിട്ട്‌ ഹാജരായ വോട്ടർ കോടതിയെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home