ഇത് ചരിത്രം
സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിൽ എസ് സി എസ് ടി സംവരണം, ഉത്തരവായി

ന്യൂഡൽഹി: സുപ്രീം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ചരിത്രത്തിൽ ആദ്യമായി പട്ടികവർഗ പട്ടികജാതി സംവരണം ഏർപ്പെടുത്തി. ജൂൺ 23 മുതൽ മാതൃകാ സംവരണ പട്ടിക പ്രാബല്യത്തിൽ വന്നതായി സർക്കുലറിലൂടെ ജീവനക്കാരെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ഇ- മെയിൽ വഴി ആഭ്യന്തര സർക്കുലറിലൂടെയാണ് സംവരണ വിവരങ്ങൾ അറിയിച്ചത്.
ജൂൺ 24 ന് സുപ്രീം കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വർഗ്ഗ വിഭാഗത്തിൽ 7.5 ശതമാനവും ക്വാട്ട നിലവിൽ വരും.
റജിസ്ട്രാർ മുതൽ ചേംബർ അറ്റൻഡന്റ് വരെയുള്ള തസ്തികകളിൽ ഇതു പ്രകാരം സംവരണം ലഭിക്കും. നിയമനം പൂർത്തിയാവുന്നതോടെ സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ജൂനിയർ കോർട്ട് അസിസ്റ്റന്റ് കം ജൂനിയർ പ്രോഗ്രാമർ, ജൂനിയർ കോർട്ട് അറ്റൻഡന്റ്, ചേംബർ അറ്റൻഡന്റ് (ആർ), സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ് എന്നിങ്ങനെ 600 ജീവക്കാർ സംവരണ ക്വാട്ട വഴി എസ് സി, എസ് ടി വിഭാഗത്തിൽ നിന്നും നിയമിതരാവും.
എഴുപത്തഞ്ച് വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് സംവരണ അവകാശം സുപ്രീം കോടതിയിലും ലഭിക്കാൻ അവസരം ഒരുങ്ങുന്നത്. ഇപ്പോൾ സുപ്രീം കോടതിയിൽ 2577 ജീവനക്കാരാണ് ഉള്ളത്. 334 ഗസറ്റഡ് ഓഫീസർമാരുണ്ട്. 1117 നോൺ ഗസറ്റഡ് ജീവക്കാരും 1126 നോൺ ക്ലറിക്കൽ സ്റ്റാഫും ഉൾപ്പെടുന്നു. ഇവയിൽ ഒന്നിലും സംവരണം നിലവിൽ ഇല്ലായിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലും സംവരണ തത്വം ബാധകമല്ല. വനിതാ സംവരണവും ബാധകമാക്കിയിട്ടില്ല.
റിക്രൂട്മെന്റ് റജിസ്ട്രാറാണ് നിയമനങ്ങൾ ക്ഷണിക്കുകയും നടപടി ക്രമങ്ങൾ പൂർത്തീകരിക്കയും ചെയ്യുക. അന്തിമപട്ടിക ചീഫ് ജസ്റ്റീസിന്റെ അംഗീകാരത്തിന് വിധേയമായാണ് അംഗീകരിക്കുന്നത്.









0 comments