print edition എസ്‌ഐആർ ; കേരളത്തിലെ ഹർജികൾ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ധൃതിപിടിച്ച് കേരളത്തിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടത്തുന്നതിനെതിരെ സംസ്ഥാന സർക്കാരും സിപിഐ എമ്മും അടക്കം നൽകിയ ഹർജികൾ സുപ്രീംകോടതി ബുധനാഴ്‌ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചാണ് ഹർജികൾ കേൾക്കുന്നത്. സിപിഐയുടെ ഹർജിയും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്ന എസ്‌ഐആർ ഭരണ സ്‌തംഭനത്തിനിടയാക്കുമെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നടപടികൾ നീട്ടിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. എസ്‌ഐആർ ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ഹർജിയിൽ പറഞ്ഞു. സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർടികളാണ് മറ്റ് ഹർജിക്കാർ.
വൈകോയുടെ ഹർജിയിൽ നോട്ടീസ്
തമിഴ്‌നാട്ടിൽ നടത്തുന്ന എസ്‌ഐആറിനെതിരെ എംഡിഎംകെ അധ്യക്ഷൻ വൈകോ നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസയച്ചു. ഡിസംബർ രണ്ടിനുമുന്പ് മറുപടി നൽകണം.
എസ്‌ഐആർ നടത്താൻ പുറപ്പെടുവിച്ച കമീഷൻ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹർജി. സിപിഐ എം, ഡിഎംകെ, ടിവികെ എന്നീ പാർടികളുടെ ഹർജിയിലും കോടതി നോട്ടീസ് അയച്ചിരുന്നു.








0 comments