സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളെ മധ്യപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്ത് റെയിൽവേ പൊലീസ്

സെയ്ഫ് അലി ഖാൻ. ഫോട്ടോ: ഇൻസ്റ്റഗ്രാം
ഭോപാൽ: ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) മധ്യ പ്രദേശിൽ വച്ചാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എങ്കിലും ഇയാൾ തന്നെയാണോ പ്രതിയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ പ്രതിയെന്ന് സംശയിക്കുന്ന ആൾക്കായി ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ തിരച്ചിൽ നടത്തിയതായി പൊലീസ് അറിയിച്ചിരുന്നു. പ്രതി ബാന്ദ്രയിൽ നിന്ന് മഹാരാഷ്‌ട്രയിലെ തന്നെ വാസയ് വിരാറിലേക്ക് രാവിലെ പോകുന്ന ആദ്യ ട്രെയിനിൽ കയറിയതായും പൊലീസ് സംശയിക്കുന്നു. അതിനാൽ സംഭവം നടന്ന ദിവസം മുതൽ തന്നെ ആ ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചുട്ടുണ്ട്.
വെള്ളിയാഴ്‌ച പ്രതിയെന്ന സംശയിക്കുന്ന ആളെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളതിനാലാണ് ഇയാളേയും ചോദ്യം ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനിടെ ഇയാൾ അല്ല അക്രമകാരി എന്ന് മനസിലാവുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന വിശദീകരണവുമായി മുംബൈ പൊലീസ് രംഗത്തെത്തി.
വ്യാഴാഴ്‌ചയായിരുന്നു (2025 ജനുവരി 16) സെയ്‌ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച് കുത്തേറ്റത്. പുലർച്ചെ 2.30ഓടെ നടന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്നും രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞിരുന്നു. ആഴത്തിലുള്ള മുറിവുകളിലൊന്ന് നട്ടെല്ലിന്റെ ഭാഗത്തായിരുന്നു. ഇവിടെ നിന്ന് ആക്രമിക്കാനുപയോഗിച്ച കത്തിയുടെ ഒരു ഭാഗം ലഭിക്കുകയും ചെയ്തു.









0 comments