അയർലൻഡിൽ 6 വയസ്സുകാരിക്കുനേരെ വംശീയ ആക്രമണം
വിദേശത്ത് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അതിക്രമം പെരുകി

ന്യൂഡൽഹി
വിദേശത്തെ ഇന്ത്യൻ പൗരരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും എണ്ണം വർധിച്ചുവരുന്നതായി വിദേശ മന്ത്രാലയം. രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മന്ത്രി എസ് ജയ്‌ശങ്കർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2022 മുതൽ അക്രമസംഭവങ്ങൾ കുത്തനെ ഉയർന്നു. 2022ൽ 52 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023ൽ 109 ആയും 2024ൽ 107 ആയും ഉയർന്നു. 2025 ജൂലൈ അവസാനംവരെ 50 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ശ്രീലങ്കയിലാണ്–- 66. അമേരിക്ക (34), കാനഡ (28), റഷ്യ (20), യുകെ (19), ജർമനി (13), യുഎഇ (22), ഓസ്‌ട്രേലിയ (8) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലുണ്ടായ ആക്രമണങ്ങൾ. ഇന്ത്യൻ വിദ്യാർഥികളും കുടിയേറ്റത്തൊഴിലാളികളും കൂടുതലുള്ള രാജ്യങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ.
അയർലൻഡിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വംശജർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ വലിയ വാർത്തയായിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമായി കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു.
അയർലൻഡിൽ 6 വയസ്സുകാരിക്കുനേരെ വംശീയ ആക്രമണം
അയർലൻഡിൽ മലയാളി പെൺകുട്ടിക്കുനേരെയും വംശീയ ആക്രമണം. അയർലൻഡിൽ പൗരത്വമുള്ള മലയാളി നഴ്‌സിന്റെ ആറ് വയസുകാരിയായ മകളാണ് അതിക്രമത്തിന് ഇരയായത്. വാട്ടർഫോർഡ് സിറ്റിയിലെ വീടിന് പുറത്ത് കളിക്കുന്നതിനിടെ 12 മുതൽ 14 വയസ് വരെ പ്രായമുള്ള തദ്ദേശീയരായ ആൺകുട്ടികളുടെ സംഘമാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കുട്ടിയെ സൈക്കിൾ കൊണ്ട് ഇടിക്കുകയും മുഖത്തും കഴുത്തിലും ഇടിക്കുകയും ചെയ്തു.
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമങ്ങൾ കൂടുകയാണ്. ഡബ്ലിനിൽ കൗമാരക്കാരായ സംഘം 40 വയസ്സുള്ള ഇന്ത്യക്കാരനെ ക്രൂരമായി മർദിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്കും മർദനമേറ്റു. ആക്രമണത്തിൽ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (എംഎൻഐ) പ്രതിഷേധിച്ചു.









0 comments