ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കവർച്ച; എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴ് കോടി രൂപ കൊള്ളയടിച്ചു

Representative Image | Gemini AI
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പട്ടാപ്പകൽ വൻ കവർച്ച. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടിയിലേറെ രൂപ കവർച്ചാസംഘം കൊള്ളയടിച്ചു. ആദായി നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു കവർച്ച.
ബുധനാഴ്ച ജെപി നഗറിലെ എച്ച്ഡിഎഫ്‍സി ബാങ്കിൽനിന്നും ജീവനക്കാർ പണവുമായി സ്വകാര്യ കമ്പനിയുടെ വാനിൽ എടിഎമ്മിലേക്ക് പോകുകയായിരുന്നു. അശോക പില്ലറിന് സമീപമെത്തിയപ്പോൾ ടൊയോറ്റ കാറിൽവന്ന സംഘം വാനിന് കുറകെനിർത്തി. ആദായ നികുതി ഉദ്യോഗസ്ഥരാണെന്നും രേഖകൾ പരിശോധിക്കണമെന്നും സംഘം ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാർ പ്രതികരിക്കുന്നതിന് മുൻപേ കവർച്ചാസംഘം പണത്തോടൊപ്പം അവരുടെ ഇന്നോവ കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റി. അതിനുശേഷം, സംഘം ഡയറി സർക്കിള്‍ ഭാഗത്തേക്ക് പോവുകയും, അവിടെവെച്ച് വാനിലെ ജീവനക്കാരെ വഴിയിൽ ഇറക്കിവിട്ട് പണവുമായി രക്ഷപ്പെടുകയുമായിരുന്നു.
സിസിടിവി ഇല്ലാത്ത സ്ഥലത്താണ് കവർച്ച നടന്നത്. സൗത്ത് ഡിവിഷൻ പൊലീസ് പ്രത്യേകസംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.









0 comments