സസ്പെൻഷൻ: ബോംബെ ഹെെക്കോടതി വിധി ചോദ്യം ചെയ്ത് രാമദാസ് സുപ്രീംകോടതിയെ സമീപിക്കും

RAMADAS SFI
വെബ് ഡെസ്ക്

Published on Mar 26, 2025, 03:16 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്‌ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിൽ (ടിസ്സ്‌) നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട മലയാളി ദളിത്‌ ഗവേഷകൻ രാമദാസ്‌ പ്രിനി ശിവാനന്ദന്റെ ഹർജി തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ രാമദാസ് സുപ്രീംകോടതിയെ സമീപിക്കും. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 2024 ജനുവരിയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിന് 'ദേശവിരുദ്ധന്‍' എന്ന് വിളിച്ചായിരുന്നു സ്ഥാപനം രാമദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്. പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, ഹർജി തള്ളിക്കൊണ്ട് ഹെെക്കോടതി നടത്തിയ നിരീക്ഷണം വലിയപ്രതിഷേധത്തിന് കാരണമായി.


ദളിത്, ആദിവാസി, തൊഴിലാളി വർ​ഗം, ന്യൂനപക്ഷം എന്നിങ്ങനെയുള്ളവർക്ക് പലപ്പോഴും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്. ഇതിന്റെ പേരിൽ ഇവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയും ഇവരെ ഭയപ്പെടുത്തുകയുമാണ് അധികാരികളെന്ന് എസ്എഫ് ഐയും വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ സസ്‌പെന്‍ഷൻ. 11 മാസമായി രാമദാസ് സസ്പെന്‍ഷനിലാണ്. കേന്ദ്രസര്‍ക്കാരിന്റെ എന്‍എഫ്എസ്‌സി (നാഷണല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്) ഫെല്ലേഷിപ്പ് വാങ്ങുന്ന വിദ്യാര്‍ത്ഥി 'ഇന്ത്യയെ സംരക്ഷിക്കൂ, ബിജെപിയെ അവഗണിക്കൂ' എന്ന് മുദ്രാവാക്യം വിളിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമോ? പൊതുപണമല്ലേ ഫെല്ലോഷിപ്പായി നല്‍കുന്നത് എന്നെല്ലാമാണ് സ്ഥാപനം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.


എസ്‌സിഎസ്ടി, ഒബിസി, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളാണ് ഫെല്ലോഷിപ്പിന് അർഹരായവർ. ഫെല്ലോഷിപ്പ് വാങ്ങുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കരുതെന്ന് പറയുന്നതും നിയമനടപടി എടുക്കാമെന്ന കോടതി നിരീക്ഷണവും അപകടകരമാണ്. അതൊരു തുടക്കം കൂടിയാണ്. മൗലികാവകാശങ്ങളെ ഹനിക്കാന്‍ പാടില്ലല്ലോ. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതൊരു വലിയ പ്രശ്നമാണ്-രാമദാസ്‌ പറഞ്ഞു


അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള ഫെല്ലോഷിപ്പ് ലഭിക്കുന്നതിനാല്‍, രാമദാസിന്റെ രാഷ്ട്രീയ പങ്കാളിത്തം നടപടി വിളിച്ചുവരുത്തുന്നതാണെന്ന നിരീക്ഷണമായിരുന്നു കോടതിയുടേത്. രാമദാസിന് രാഷ്ട്രീയ വീക്ഷണം പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ സ്ഥാപനത്തിനും അവരുടേതായ നിലപാടെടുക്കാന്‍ അവകാശമുണ്ടെന്ന് 24 പേജുള്ള ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. ഇതിനെതിരെയാണ് രാമദാസ് പ്രീനി ശിവാനന്ദൻ സുപ്രീം കോടതിയെ സമീപിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Home