സിപിഐ എം നേതാക്കൾ ആന്ധ്രപ്രദേശിലെ ഗ്രാമങ്ങൾ സന്ദർശിച്ചു
പോളാവരം പദ്ധതി ; കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പോരാട്ടത്തിനൊപ്പം സിപിഐ എം

ആന്ധ്രയിലെ പോളാവരത്ത് എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ജോൺ ബ്രിട്ടാസ് എംപി എന്നിവരെ നാട്ടുകാർ സ്വീകരിക്കുന്നു
ന്യൂഡൽഹി
ആന്ധ്രാപ്രദേശിലെ പോളാവരം ജലസേചന പദ്ധതിക്കായി കുടിയൊഴിക്കപ്പെടുന്ന ആദിവാസി ജനതയുടെ ആശങ്കൾ അറിഞ്ഞ് സിപിഐ എം നേതാക്കൾ. വ്യാപകമായ കുടിയൊഴിപ്പിക്കൽ നടക്കുന്ന മേഖലകൾ ജനറൽ സെക്രട്ടറി എം എ ബേബിയും രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസും സന്ദർശിച്ചു. ഭദ്രാചലം, ചിന്തൂർ, രാമവരം, രേഖാപള്ളി, രാമഗോപാലപുരം എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലെത്തി നേതാക്കൾ ജനങ്ങളുടെ പരാതി കേട്ടു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ജനങ്ങൾ പറഞ്ഞു. ചിലർക്ക് നാമമാത്രമായ നഷ്ടപരിഹാരം ലഭിച്ചു.
കുടിയൊഴിക്കപ്പെടുന്നവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. പോളാവരം പദ്ധതിയുടെ പേരിൽ 392 ഗ്രാമത്തിലെ 1,06,000 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ജലസേചന പദ്ധതി ഫുൾ റിസർവോയർ ലെവൽ എത്തുന്നതോടെ 1.8 മുതൽ രണ്ട് ലക്ഷം വരെ ആളുകൾക്ക് കുടിയൊഴിപ്പിക്കപ്പെടും. പദ്ധതി വരുന്ന എട്ട് മണ്ഡലങ്ങളും ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിന് കീഴിൽ വരുന്നതാണ്. അവിടെയുള്ള 80 ശതമാനം ആൾക്കാരും പട്ടികവർഗ വിഭാഗക്കാരാണ്.
ആദിവാസികൾക്ക് സമാധാനപൂർണമായ ജീവിതത്തിനുള്ള അവകാശം നിഷേധിച്ച് കേന്ദ്ര, സംസ്ഥാനസർക്കാരുകൾ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ഇൗ സാഹചര്യത്തിൽ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഭരണഘടനാപരമായ പരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.









0 comments