യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളങ്ങളിൽ എത്തണം– അറിയിപ്പ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യ–പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് ഏറ്റവും പുതിയ നിർദേശം. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്കിൻ ക്ലോസ് ചെയ്യുമെന്നും അറിയിപ്പുണ്ട്. എയർ ഇന്ത്യയും സ്പൈസ് ജെറ്റും ഇൻഡിഗോയുമാണ് ഈ നിർദേശം യാത്രക്കാർക്ക് നൽകിയത്.
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ബുധനാഴ്ച വടക്ക് -പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ്, തോയിസ് എന്നിവയാണ് അടച്ച വിമാനത്താവളങ്ങൾ.
ചെന്നൈയിൽനിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരണ്ടതുമായ അഞ്ച് വീതം സർവീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കിയതായാണ് വിവരം.









0 comments