പാക് ഷെല്ലാക്രമണം ; കൂട്ടപ്പലായനം

ഗുല്‍സാര്‍ നഖാസി
Published on May 08, 2025, 12:45 AM | 1 min read
ശ്രീനഗർ :
അതിർത്തി സംഘർഷഭരിതമായതോടെ ഗ്രാമങ്ങളിൽനിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ പാക് ഷെല്ലാക്രമണത്തിൽ നാല് കുട്ടികൾ 15 പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. പൂഞ്ച് നഗരത്തിലും ജുലാസ്, ക്വാസി മൊഹ്‌റ, ബാൻപത്, ഖസ്‌ബ, കിരിനി എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടം. തങ്‌ധർ ഗ്രാമത്തിൽ ജനങ്ങൾ ബങ്കറുകളിൽ അഭയംതേടി. നൂറുകണക്കിനാളുകൾ ഗ്രാമങ്ങൾവിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.
എട്ടു മണിക്കൂറോളം ആക്രമണം നീണ്ടുവെന്നും ജനങ്ങൾ ഭയചകിതരായെന്നും പ്രദേശവാസിയായ മുഹമദ് യൂസഫ് പറഞ്ഞു. നിരവധി കന്നുകാലികളും ചത്തു. രജൗരി ജില്ലയിലെ നിരവധി ഗ്രാമങ്ങൾക്ക് നേരെയും ഷെല്ലാക്രമണമുണ്ടായി. കശ്‌മീർ താഴ്‌വരയിൽ ഉറി, കർണാഹ് മേഖലകളിലും കനത്ത ഷെല്ലാക്രണമുണ്ടായി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ലെഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു.









0 comments