കൂട്ടത്തോടെ അതിർത്തിവിട്ട് പാക് പൗരർ

പാകിസ്ഥാനിലേക്ക് മടങ്ങുന്ന സഹോദരനെ അട്ടാരി അതിര്‍ത്തിയില്‍വച്ച് കെട്ടിപ്പിടിച്ചുകരയുന്ന യുവതി
ന്യൂഡൽഹി : സമയപരിധി അവസാനിച്ചതോടെ പാക് പൗരർ കൂട്ടത്തോടെ അട്ടാരി വാഗാ അതിർത്തി കടന്നു. ഹ്രസ്വ കാലയളവിൽ വിസയുള്ളവരാണ് ആദ്യഘട്ടം രാജ്യം വിട്ടത്. മെഡിക്കൽ വിസയുള്ളവർ 29നകം മടങ്ങണം. ശനി വൈകിട്ടുവരെ അട്ടാരി വഴി 272 പാക് പൗരന്മാർ ഇന്ത്യ വിട്ടെന്നാണ് റിപ്പോർട്ട്. അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല.
അതിർത്തിയിൽ ഞായറാഴ്‌ചയും വൈകാരിക രംഗങ്ങളുണ്ടായി. ബന്ധുവിന്റെ വിവാഹത്തിനായി ഇന്ത്യയിലെത്തിയ പാക് പൗരത്വമുള്ള കുടുംബത്തിലെ മാതാവിനെ തിരികെ മടങ്ങാൻ ഇന്ത്യൻ സേന അനുവദിച്ചില്ല. ഇന്ത്യൻ പൗരത്വമുള്ളതിനാൽ വിടില്ലന്ന് അറിയിച്ചെന്ന് ഇവരുടെ മകൾ സരിത പറഞ്ഞു. സഹോദരനെയും അച്ഛനെയും മാത്രമാണ് വിട്ടത്.
ഒമ്പത് വർഷം മുമ്പാണ് സരിതയുടെ കുടുംബം ഇന്ത്യയിൽ അവസാനം എത്തിയത്. ബന്ധുക്കളോട് വിടചൊല്ലി മടങ്ങുന്ന പല പാക് പൗരന്മാരും പഹൽഗാമിൽ ആക്രമണം നടത്തിയവരെ പഴിക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗം പേരും ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയവരാണ്. 36 വർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ കുടുംബത്തെയും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചയച്ചു.
അന്ത്യശാസനം ലംഘിച്ച് രാജ്യത്ത് തുടർന്നാൽ 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമപ്രകാരം നടപടിയെടുക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.









0 comments